പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വീണ്ടും മാറ്റി. ജനുവരി 25 ലേക്കാണ് കേസ് മാറ്റിവെച്ചത്. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിൽ ഡിജിറ്റൽ തെളിവുകൾ നൽകാൻ പ്രതികൾക്ക് കൂടുതൽ സമയം അനുവദിച്ച സാഹചര്യത്തിലാണ് വിചാരണ ജനുവരിയിലേക്ക് നീട്ടിയത്. സെപ്തംബറിൽ വിചാരണ തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അത് പിന്നീട് നവംബർ 25ലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ കേസ് വീണ്ടും പരിഗണനയ്‌ക്ക് എത്തിയപ്പോൾ പ്രതികൾ ഉന്നയിച്ച ആവശ്യം അംഗീകരിച്ച് കോടതി വിചാരണ രണ്ട് മാസത്തേക്ക് കൂടി നീട്ടി. ജനുവരിയിൽ വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ കൈമാറണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
2018 ഫെബ്രുവരി 22ന് ആയിരുന്നു മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ആൾക്കൂട്ടം വിചാരണ ചെയ്തതും മർദ്ദിച്ച് കൊലപ്പെടുത്തിയതും. കേസിൽ അറസ്റ്റിലായ 16 പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. മരണ സമയത്ത് മധുവിന്റെ ശരീരത്തിൽ 50ലധികം മുറിവുകൾ ഉണ്ടൊയിരുന്നു എന്നാണ് റിപ്പോർട്ട്. തലയ്‌ക്കേറ്റ അടിയാണ് മരണകാരണം എന്നതും നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
Comments