കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന സൈജു തങ്കച്ചൻ ചോദ്യം ചെയ്യലിന് ഹാജരായി. മോഡലുകൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന ഓഡി കാർ ഡ്രൈവറാണ് സൈജു തങ്കച്ചൻ. ഇത് രണ്ടാം തവണയാണ് അന്വേഷണ ഉദ്യോഗസ്ഥർ സൈജുവിനെ ചോദ്യം ചെയ്യുന്നത്. അഭിഭാഷകർക്കൊപ്പമാണ് സൈജു ചോദ്യം ചെയ്യലിന് ഹാജരായത്.
അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനകം ഹാജരാകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരുന്നത്.
ഇതിനിടെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഈ ഹാർഡ് ഡിസ്‌ക് മനപൂർവ്വം ഒളിപ്പിച്ചെന്നാണ് സൂചന. ഹാർഡ് ഡിസ്‌കിനായുള്ള തിരച്ചിൽ ഉൾപ്പെടെ പോലീസിന്റെ തിരക്കഥയായിരുന്നു. ഇതിലൂടെ പല ഉന്നതരെയും രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.
ഹാർഡ് ഡിസ്‌ക്കിലുള്ള ദൃശ്യങ്ങളിൽ ഐപിഎസ് ഉന്നതനും, രാഷ്‌ട്രീയ നേതാവും, സിനിമാ പ്രമുഖനും ഉൾപ്പെടുന്നു. ഇവരെ രക്ഷിക്കുന്നതിനായി കേസ് സൈജു തങ്കച്ചനിലൊതുക്കി വഴിതിരിച്ചു വിടാനാണ് പോലീസ് ശ്രമിക്കുന്നതെന്നുമാണ് ആരോപണം.
Comments