നയതന്ത്രബാഗ്,വസ്ത്രങ്ങൾ, ഗുളികകൾ മെഷീനുകളുടെ ഭാഗങ്ങൾ… ഇത് കേരളത്തിലേക്ക് അനധികൃത സ്വർണമെത്തുന്ന വഴികളിൽ ചിലത്….എന്നാൽ നമ്മുടെ നീല ഗ്രഹത്തിലേക്ക് മഞ്ഞ ലോഹം എത്തുന്നത് എവിടെ നിന്നാണ്..ഇതുപോലെ ആരും ഒളിപ്പിച്ച് കടത്തുന്നതല്ല എന്ന് ഉറപ്പാണ്.എങ്ങനെയാണ് ഭൂമിയിൽ ചിലയിടങ്ങൾ മാത്രം കേന്ദ്രീകരിച്ചു സ്വർണമുണ്ടാകുന്നത് . ഇതിന്റെ ഉത്തരത്തിനായുള്ള ഗവേഷണത്തിലാണ് ഓരോ രാജ്യങ്ങളും….
പ്രകൃതി തന്നെ ഒരുക്കിയ ഏതോ ഒരു വിസ്മയം തന്നെയാവണം മഞ്ഞ ലോഹത്തിന്റെ ഉറവിടം എന്നാണ് നിഗമനം. വർഷങ്ങളായി ഇതിനുള്ള കൃത്യമായ ഉത്തരം അന്വേഷിച്ച് നടക്കുകയാണ് ശാസ്ത്രജ്ഞർ. ഏറ്റവുമൊടുവിൽ ഭൂമിയിലെ സ്വർണത്തിന്റെ ഉറവിടം കണ്ടെത്തിപോയ ഗവേഷകർക്ക് നിർണായകമായ ഉത്തരം ലഭിച്ചിരിക്കുന്നു.നിർണായകമായ കണ്ടെത്തലിന്റെ റിപ്പോർട്ട് നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പുതിയ കണ്ടെത്തൽ പ്രകാരം 450 കോടി വർഷങ്ങൾക്കു മുൻപ് ഭൂമി രൂപപ്പെടുമ്പോൾ തന്നെ ഇവിടെ സ്വർണമുണ്ടായിരുന്നുവെന്നാണു കണക്കുകൂട്ടൽ…. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയായ ഭൂവൽക്കം അഥവാ ക്രസ്റ്റിലാണ് സ്വർണം കാണപ്പെടുന്നത്. പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണിത്. ഭൂവൽക്കത്തിനു താഴെ ഏകദേശം 2900 കിലോമീറ്റർ കനമുള്ള പാളിയാണ് മാന്റിൽ. മാന്റിലിലുണ്ടായ മാറ്റങ്ങളാണ് ഭൂവൽക്കത്തിലേക്കു സ്വർണമെത്താൻ കാരണമാകുന്നതെന്നാണ് ഗവേഷകർ പറയുന്നത്.
400 കോടി വർഷങ്ങൾക്കു മുൻപ് ഛിന്നഗ്രഹങ്ങൾ തുടരെ ഭൂമിയിലേക്കു പതിച്ച ‘ലേറ്റ് ഹെവി ബംബാഡ്‌മെന്റ്’ എന്ന പ്രതിഭാസം സംഭവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഭൂമിയുടെ അടിത്തട്ടിൽ നിന്ന് സ്വർണം ഉൾപ്പെടെ മാന്റിലിലേക്കും ഭൂവൽക്കത്തിലേക്കും എത്തുന്നത്. അങ്ങനെ എത്തപ്പെട്ട സ്വർണമാണ് ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കുഴിച്ചെടുക്കുന്നവയിലേറെയും. എടുത്താൽ തീരാത്തത്ര സ്വർണമുണ്ടെന്നു കരുതുംവിധം ഇന്നും ഖനനം നടക്കുന്ന അർജന്റീനിയൻ പാറ്റഗോണിയയാണ് ഇതിന് ഉദാഹരണം.
ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമാണ് ഇന്നു ലോകത്തെ ഏറ്റവും പ്രധാന സ്വർണ ഖനന മേഖലകളുള്ളത്. ഇവ രണ്ടും കൂടിച്ചേർന്ന് വർഷങ്ങൾക്കു മുൻപ് സൂപ്പർ കോണ്ടിനന്റ് ‘ഗോണ്ട്വാന’യുടെ ഭാഗമായിരുന്നു. എന്നാൽ ഇവയ്‌ക്കിടയിലൂടെ മാന്റിലിലുണ്ടായ കൂറ്റൻ വിള്ളൽ വഴി ഉരുകിയൊലിച്ചെത്തി ഭൂവൽക്കത്തിൽ പരന്ന ലാവയായിരിക്കാം സ്വർണത്തെയും എത്തിച്ചതെന്നും ഗവേഷണത്തിനു നേതൃത്വം നൽകിയ ഗ്രനാഡ സർവകലാശാലയിലെ ഗോൺസാലസ് ജിമെനസ് പറയുന്നു. എന്നാൽ ഭൂമിയിൽ എല്ലായിടത്തും മാന്റിലിൽ ഇത്തരം വിള്ളലുകളുണ്ടാകില്ല. വിള്ളലുകളുണ്ടായ ഇടങ്ങളാകട്ടെ സ്വർണഖനനത്തിനു പേരുകേട്ട സ്ഥലങ്ങളാവുകയും ചെയ്തു.
Comments