കൊച്ചി : മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാനിടയായ വാഹനാപകടത്തിൽ പോലീസ് തെരഞ്ഞിരുന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടിവിലായിരുന്നു സൈജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അപകടം നടന്ന സമയത്ത് മിസ് കേരളയും റണ്ണറപ്പും സഞ്ചരിച്ച കാർ പിന്തുടർന്നിരുന്നയാളാണ് സൈജു.
സ്ത്രീകളെ അനുവാദമില്ലാതെ പിന്തുടർന്നു, നരഹത്യ എന്നീ വകുപ്പുകൾ ചുമത്തിയാണ് സൈജു തങ്കച്ചന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ വെള്ളിയാഴ്ച രാവിലെയോടെയാണ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മരിച്ചവരെ ഓഡി കാറിൽ പിന്തുടർന്നതായും, അപകടം സംഭവിച്ചത് കണ്ടിരുന്നതായും മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ അബ്ദുൾ റഹ്മാനെക്കുറിച്ചുള്ള വിവരങ്ങളും സൈജു തങ്കച്ചൻ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം അബ്ദുൾ റഹ്മാനെയും ചോദ്യം ചെയ്യും.
Comments