കാസർകോട് : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 200 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. സംഭവങ്ങളിൽ രണ്ട് പേർ പിടിയിലായി. ആദൂർ, ചെട്ടുംകുഴി എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
നാർക്കോട്ടിക് കൺട്രോൾ ബ്യറോയുടെയും, പോലീസിന്റെയും സംയുക്ത സംഘമാണ് ആദൂരിൽ നിന്നും കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ വിദ്യാനഗർ സ്വദേശി സുബൈർ അബ്ബാസിനെ സംഘം അറസ്റ്റും ചെയ്തു. കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു കഞ്ചാവ് ഉദ്യോഗസ്ഥർ പിടികൂടിയത്. സുബൈറിന്റെ പക്കൽ നിന്നും 128 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഇയാൾ ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചെട്ടുംകുഴിയിൽ നടത്തിയ വാഹനപരിശോധനയ്‌ക്കിടെ 114 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ പ്രദേശവാസിയായ അജ്മലിനെ കസ്റ്റഡിയിൽ എടുത്തു. കാസർകോട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജോയ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Comments