നിരവധി ആഡംബര ഉപകരണങ്ങൾ നിർമ്മിച്ച് മുൻപ് വാർത്തകളിൽ ഇടം പിടിച്ച കമ്പനിയാണ് റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാവിയാർ. കാവിയാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വസ്തുക്കൾ അല്പം കൗതുകമേറിയതാണ്. 27 പ്രതിമകളും ഐഫോൺ 13 പ്രോ മാക്‌സുമാണ് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. എന്താണ് ഇതിനിത്ര പ്രത്യേകത എന്ന് ചോദിച്ച് നെറ്റി ചുളിച്ച് വരുന്നവർക്ക് മുൻപിലേക്ക് ഇവയുടെ പ്രത്യേകതയാണ് കമ്പനി വിവരിക്കുന്നത്.
ശതകോടീശ്വരനും ടെസല സിഇഒയുമായ ഇലോൺ മസ്‌കിന്റെ എട്ട് ഇഞ്ച് ഉയരമുള്ള 27 പ്രതിമകളാണ് കാവിയാർ നിർമ്മിച്ചത്.പ്രതിമ നിർമ്മിച്ചതാവട്ടെ 43 ലക്ഷം രൂപ വിലയുള്ള ടെസല മോഡൽ 3 എന്ന ആഡംബര കാർ ഉരുക്കിയും. കാറിന്റെ ചില പാർട്‌സ് ഉപയോഗിച്ചാണ് കസ്റ്റമൈസ്ഡ് ഐഫോൺ 13 പ്രോ മാക്‌സ് നിർമ്മിച്ചിരിക്കുന്നത്. ഇലോൺ മസ്‌കിന്റെ പ്രതിമ ഒന്നിന് 2.4 ലക്ഷം രൂപയ്‌ക്കാണ് വിൽക്കുന്നതെന്നാണ് വിവരം. ഐഫോൺ മോഡലുകളുടെ വില ആരംഭിക്കുന്നതാവട്ടെ അഞ്ച് ലക്ഷം രൂപയ്‌ക്കും.
തങ്ങൾ നിർമ്മിച്ച ഈ രണ്ട് ഉത്പന്നങ്ങളും ഇലോൺ മസ്‌കിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നു. അതിനാൽ ഈ പ്രഗത്ഭ വ്യക്തിയുടെ വിജയവും സർഗ്ഗാത്മകതയും ഇവ വാങ്ങിക്കുന്നവിരിലേക്കും പകർന്നു കിട്ടുമെന്ന് കാവിയാർ കമ്പനി സ്ഥാപകൻ സെർജി കിറ്റോവ് പറഞ്ഞു. ഇലോണിന്റ കടുത്ത ആരാധകർ ഉത്പന്നങ്ങൾ വാങ്ങിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഉത്പന്നങ്ങൾ പുറത്ത് വിട്ടുകൊണ്ട് കമ്പനി പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്ക് മികച്ച പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.
Comments