കണ്ണൂർ: മുൻ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി കെ. രാധാകൃഷ്ണന് പൂർണ്ണ പിന്തുണ ബിജെപി വാഗ്ദാനം ചെയ്യുന്നുവെന്ന് സന്ദീപ് വാചസ്പതി. രാധാകൃഷ്ണനെതിരെ മനുഷ്യത്വ രഹിതമായ നടപടിയാണ് സർക്കാർ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫസൽ വധക്കേസിന്റെ അന്വേഷണ സമയത്ത് വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണൻ അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിനിർത്തുകയും ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കേസ് അന്വേഷണ സമയത്ത് കെ. രാധാകൃഷ്ണന് ക്രൂരമായി മർദ്ദനമേറ്റിരുന്നു. അദ്ദേഹം നാലര വർഷത്തോളം രണ്ടു പ്രാവശ്യമായി സസ്പെൻഡ് ചെയ്യപ്പെട്ടു. വിരമിക്കുന്നതിന് എട്ടുമാസം മുൻപ് മാത്രമാണ് ജോലിയിൽ തിരികെ പ്രവേശിപ്പിച്ചത്. വിരമിക്കുന്നതിനു തലേദിവസം രണ്ടു മെമ്മോകൾ നൽകി. നാളിതുവരെ അദ്ദേഹത്തിനു അർഹിക്കുന്ന പെൻഷൻ നൽകിയിട്ടില്ല. അദ്ദേഹം നാല് തവണ മുഖ്യമന്ത്രിയെ സന്ദർശിച്ചു നിവേദനം നൽകിയിട്ടും മറുപടി ഒന്നും കിട്ടിയില്ലെന്നും സന്ദീപ് വചസ്പതി പറഞ്ഞു.
അഞ്ചാം തവണ മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ ഇങ്ങനെയാണ് സ്ഥിതിയെങ്കിൽ കുടുംബംസമേതം ആത്മഹത്യ ചെയ്യേണ്ടിവരും എന്നാണ് അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞത്. എന്നാൽ അങ്ങനെയാവട്ടെ എന്നായിരുന്നു മുഖമന്ത്രിയുടെ മറുപടി. തങ്ങൾ നിശ്ചയിച്ച പ്രതികളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്ത, തങ്ങളുടെ ആജ്ഞാനുവർത്തികളല്ലാത്ത ഉദ്യോഗസ്ഥരോടുള്ള സിപിഎമ്മിന്റെ നിലപാടാണ് ഇവിടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments