അത്യാവശ്യ ഘട്ടങ്ങളിലും മറ്റും ആംബുലൻസ് വിളിക്കുന്നത് സർവ്വ സാധാരണമാണ്. എന്നാൽ തായ്വാനിലൊരാൾ ആംബുലൻസ് വിളിച്ചതിനെ തുടർന്ന് പിടിയിലായി. ഒന്നും രണ്ടും തവണയല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ 39 തവണയാണ് വാങ് എന്ന തായ് വാൻകാരൻ ആംബുലൻസ് വിളിച്ചത്. ഇത്രയധികം തവണ ആംബുലൻസ് വിളിച്ചതിന്റെ കാരണം കേട്ടാൽ എല്ലാവരും ഒന്ന ഞെട്ടും. വീട്ടിൽ പോകാനാണത്രേ ഇയാൾ ഇത്രയധികം തവണ ആംബുലൻസ് സേവനം തേടിയത്.
ആരോഗ്യപ്രശ്‌നങ്ങൾ ഉള്ള വ്യക്തിയോ കിടപ്പു രോഗിയോ അല്ല വാങ്. മറിച്ച് ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് നടക്കാനുള്ള മടിയാണ് വാങിനെകൊണ്ട് ഇത് ചെയ്യിപ്പിച്ചത്.എന്നാൽ ഇയാൾ ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റ് കാതങ്ങൾ അകലയല്ലതാനും. വെറും 200 മീറ്റർ മാത്രമാണ് ഇയാളുടെ വീടും ജോലിസ്ഥലവും തമ്മിൽ ദൂരമുള്ളത്. അത്ര ദൂരം പോലും നടക്കാൻ സാധിക്കാത്ത വിധം മടിയനായത് കൊണ്ട് വാങ് ആംബുലൻസ് ഇടയ്‌ക്ക് ടാക്‌സിയായി ഉപയോഗിച്ചു.ഒരു രോഗിയായി അഭിനയിച്ചാണ് അയാൾ ഓരോ പ്രാവശ്യവും ആംബുലൻസ് വിളിച്ചത്. അതിൽ കയറി ആശുപത്രിയിൽ എത്തുന്ന അയാൾ പരിശോധനകൾക്ക് നിൽക്കാതെ വീട്ടിലേയ്‌ക്ക് മടങ്ങുന്നു.
എന്നാൽ ഇത് ആവർത്തിക്കാൻ തുടങ്ങിയതോടെ ആശുപത്രി ജീവനക്കാർ ശ്രദ്ധിക്കാൻ തുടങ്ങി. അനാവശ്യവുമായി ആംബുലൻസ് പോലുള്ള പൊതുസേവനങ്ങൾ ഉപയോഗിക്കുന്ന വാങിന്റെ അന്യായമായ മാർഗങ്ങളെക്കുറിച്ച് മെഡിക്കൽ സ്റ്റാഫ് പോലീസിനെ അറിയിച്ചു. ഒരിക്കൽ കൂടി സ്വന്തം സൗകര്യത്തിനായി പൊതുസേവനം ഇതുപോലെ തെറ്റായി ഉപയോഗപ്പെടുത്തിയാൽ പിഴ ഈടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments