തൃശ്ശൂർ : പോലീസ് സ്ഥാപിച്ച സൂചനാ ബോർഡുകൾ എടുത്തുമാറ്റിയ കോർപ്പറേഷനെതിരെ മോഷണക്കുറ്റം ചുമത്തി കേസ്. നോ പാർക്കിംഗ് ഉൾപ്പെടെയുള്ള സൂചനാ ബോർഡുകളാണ് കോർപ്പറേഷൻ അധികൃതർ എടുത്തു മാറ്റിയത്. അനുമതിയില്ലാതെ സൂചനാ ബോർഡുകൾ പതിപ്പിച്ച പോലീസിനെതിരെ പിഴ ചുമത്താൻ കോർപ്പറേഷനും തീരുമാനിച്ചു.
കഴിഞ്ഞദിവസമായിരുന്നു സംഭവം. പെരിങ്ങാവ് മുതൽ പാട്ടുരായ്‌ക്കൽവരെ സ്ഥാപിച്ച ബോർഡുകളാണ് എടുത്തു മാറ്റിയത്. നോ പാർക്കിംഗിന് പുറമേ സ്‌കൂൾ സോൺ, സീബ്രാ ലൈൻ, ഗോ സ്ലോ തുടങ്ങിയ ബോർഡുകളും എടുത്തുമാറ്റിയവയിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ 24 സൂചനാ ബോർഡുകളാണ് കോർപ്പറേഷൻ എടുത്തുമാറ്റിയത്.
പരസ്യമുണ്ടെന്ന കാരണത്താലാണ് കോർപ്പറേഷൻ നടപടി. ബോർഡുകൾ എടത്തുമാറ്റുമ്പോൾ തന്നെ ട്രാഫിക് പോലീസ് ഇടപെട്ടിരുന്നു. എന്നാൽ നടപടി നിർത്തിവെയ്‌ക്കാൻ കോർപ്പറേഷൻ തയ്യാറായില്ല. ബോർഡുകൾ പോലീസിന് കൈമാറാതെ ഗോഡൗണിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.
കോർപ്പറേഷൻ പരിധിയിലെ പരസ്യങ്ങളുള്ള സൂചനാ ബോർഡുകൾ മാറ്റുന്നത് സംബന്ധിച്ച് നേരത്തെയും ചർച്ച നടന്നിരുന്നു. അടുത്ത വർഷം ഏപ്രിൽ മുതൽ ബോർഡുകൾ എടുത്തുമാറ്റുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇതിനിടെ ബോർഡ് സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്വം കോർപ്പറേഷൻ ഏറ്റെടുക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ലംഘിച്ചാണ് പോലീസിന്റെ നടപടി.















