ന്യൂഡൽഹി : അധികാരത്തിനല്ല, മറിച്ച് ജനസേവനത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് അധികാരം വേണ്ടെന്നും, ജനസേവകനായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മൻ കി ബാത്തിൽ ആയുഷ്മാൻ ഭാരത് യോജനയുടെ ഗുണഭോക്താവിനോട് പ്രധാനമന്ത്രി സംവദിച്ചിരുന്നു. ഇതിനിടെയാണ് ജനസേവകനായാൽ മതിയെന്ന് അദ്ദേഹം പറഞ്ഞത്. വികസനത്തിൽ ഇന്ത്യ നിർണായക വഴിത്തിരിവിന്റെ വക്കിലാണ്. ഇന്ന് നമ്മുടെ യുവാക്കൾ തൊഴിൽ അന്വേഷികളിൽ നിന്നും തൊഴിൽ ദാദാക്കളായി മാറുകയാണ്. സ്റ്റാർട്ടപ്പുകളുടെ യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സ്റ്റാർട്ടപ്പ് മേഖലയിൽ ലോകത്തെ നയിക്കുന്നത് ഇന്ത്യയാണ്. രാജ്യത്ത് ഇന്ന് 70 ലധികം യൂണികോൺ സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം രാജ്യം നാവിക ദിനവും, വ്യോമസേന ദിനവും ആഘോഷിക്കുകയാണ്. ഡിസംബർ 16ന് രാജ്യം ഇന്തോ- പാക് യുദ്ധത്തിന്റെ ഗോൾഡൻ ജൂബിലിയാണ്. ഈ അവസരത്തിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ നൽകിയ സൈനികർക്കും അവർക്ക് ജന്മം നൽകിയ അമ്മമാർക്കും ആദരവർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇപ്പോഴും ഭാവിയിലും അധികാരം വേണമെന്ന് ആഗ്രഹം തനിക്കില്ല. ജനസേവനം മാത്രമാണ് ലക്ഷ്യം. മനുഷ്യരുടെ നിലനിൽപ്പിനായി പ്രകൃതിയെ സംരക്ഷിക്കേണ്ടന് അനിവാര്യമാണ്. പ്രകൃതിയിലെ അസന്തുലിതാവസ്ഥയാണ് പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്നത്. പ്രകൃതി സംരക്ഷണത്തിനായി പരിസ്ഥിതി സൗഹൃദമായ ജീവിത രീതി തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
Comments