സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യസ്ഥത വരുത്തിക്കൊണ്ട് ഓരോ ദിവസവും ലോകത്ത് ഭീതി പരത്തുകയാണ് കൊറോണ മഹാമാരിയുടെ പുതിയ വകഭേദങ്ങൾ. ഒരു വകഭേദത്തിന്റെ വ്യാപനം ശമിക്കുമ്പോൾ ലോകത്തിന്റെ മറ്റൊരു കോണിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യുന്നു. ഇങ്ങനെ വ്യാപിക്കുന്ന കൊറോണയുടെ ഓരോ വകഭേദങ്ങൾക്ക് വ്യത്യസ്തമായ പേരുകളും വിദഗ്ധർ നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട കൊറോണയുടെ ഏറ്റവും പുതിയ വകഭേദത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര് നവമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുകയാണ്. പുതിയ കൊറോണ വൈറസ് വകഭേദത്തിന് അക്ഷരമാലയുടെ ക്രമത്തിൽ പേര് നൽകാത്തതിന് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ പ്രതിഷേധവും ശക്തമാണ്.
കൊറോണ വൈറസിന്റെ വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാല അനുസരിച്ചാണ് പേര് നൽകുന്നത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്ന് തുടങ്ങി അക്ഷരമാലയിലെ ആദ്യ 12 പേരുകളും കൊറോണയുടെ വ്യത്യസ്ത വകഭേദങ്ങൾക്ക് ഇതുവരെ നൽകിക്കഴിഞ്ഞു. 2021 ജനുവരിയിൽ സൗത്ത് അമേരിക്കയിലെ കൊളമ്പിയയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന് മ്യൂ എന്നാണ് പേരിട്ടത്. തുടർന്ന് സൗത്ത് ആഫ്രിക്കയിലെ ബോട്ട്സ്വാനയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ വകഭേദത്തിന് ഒമിക്രോൺ എന്നും പേരിട്ടു. ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമാണ് ഒമിക്രോൺ. എന്നാൽ നടപ്പ് രീതി പ്രകാരം നൂ എന്നാണ് ഇതിന് പേര് നൽകേണ്ടിയിരുന്നത്. അക്ഷരമാലയിലെ നു(Nu), ഷീ (Xi) എന്നീ പേരുകൾ മനപ്പൂർവ്വം ഒഴിവാക്കിക്കൊണ്ടാണ് ലോകാരോഗ്യ സംഘടന ഇതിന് ഒമിക്രോൺ എന്ന പേര് നൽകിയത്.
ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായി ഷി ജിൻ പിങ്ങിന്റെ പേരിനോട് സാമ്യമുള്ള പേരായ ഷീ, ലോകരോഗ്യ സംഘടന ഒഴിവാക്കിയത് മനപ്പൂർവ്വമാണെന്നുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ന്യൂ എന്ന ഇംഗ്ലീഷ് പദവുമായി നു എന്ന ഗ്രീക്ക് പേരിന് സാമ്യമുള്ളതിനാലാണ് അത് ഒഴിവാക്കിയത് എന്ന് വിദഗ്ധർ പറയുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ പരാമർശിച്ച് പേര് തെറ്റായി വ്യാഖ്യാനിക്കാതിരിക്കാനാണ് ഷി ഒഴിവാക്കിയത് എന്നും വിശദീകരണമുണ്ട്. ചൈനീസ് പ്രസിഡന്റിനെ ലോകാരോഗ്യ സംഘടനയ്‌ക്ക് പേടിയാണെന്നുള്ള ആരോപണങ്ങളും ശക്തമാണ്.
കൊറോണയുടെ ഉത്ഭവം തന്നെ ചൈനയിൽ നിന്നാണെന്നുള്ളതിന് നേരത്തെ തന്നെ തെളിവുകൾ ലഭിച്ചിരുന്നു. ഇത് ലോകരാജ്യങ്ങൾ സ്ഥിരീകരിച്ചതുമാണ്. എന്നാൽ ഈ ആരോപണങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറാനാണ് ചൈന ശ്രമിക്കുന്നത്. ചൈനയുടെ ഈ തന്ത്രത്തെ കൂടുതൽ പിന്തുണയ്‌ക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ പ്രവൃത്തികൾ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.















