അതിസമ്പന്നരെയും സെലിബ്രിറ്റികളും നിക്ഷേപകരെയും തിരഞ്ഞെടുത്ത്, റാങ്കിംഗ് നൽകി പട്ടിക പ്രസിന്ധീകരിക്കുകയുമാണ് ഫോബ്‌സ് സാധാരണയായി ചെയ്യാറുള്ളത്. ഇന്ത്യയിലെ ശക്തരായ വനിതകളുടെ പട്ടിക കഴിഞ്ഞ ദിവസം ഫോബ്‌സ് ഇന്ത്യ പുറത്തിറക്കിയിരുന്നു. പതിവിൽ നിന്നും വിഭിന്നമായി പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഒരു ആശ വർക്കർ. ഒഡീഷ്യയിൽ നിന്നുള്ള കുളു മറ്റിൽഡ.
ആമസോൺ പ്രൈം വീഡിയോ ഒറിജിനൽസ് ഇന്ത്യയുടെ മേധാവി അപർണ പുരോഹിത്, സെയിൽസ്‌ഫോഴ്സ് ഇന്ത്യയുടെ ചെയർപേഴ്സണും സിഇഒയുമായ അരുന്ധതി ഭട്ടാചാര്യ, ജനപ്രിയ അഭിനേതാക്കളായ സന്യ മൽഹോത്ര, രസിക ദുഗൽ എന്നീ പ്രഗൽഭ വനിതകൾ ഇടംപിടിച്ച പട്ടികയിൽ കൂടുതൽ ശ്രദ്ധയാകർഷിച്ചത് ഈ സാധാരണക്കാരിയാണ്.
കഴിഞ്ഞ 15 വർഷമായി സുന്ദർഗഡ് ജില്ലയിലെ ബരാഗോണിലെ ഗർഗദ്ബഹൽ ഗ്രാമത്തിൽ ജോലി ചെയ്യുന്ന കുളു എന്ന 45 കാരിയാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും ശക്തമായ വനിതാ വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ആശാ വർക്കറായി ജോലി ചെയ്യുന്ന കുളു, ഗർഗദ്ബഹൽ ഗ്രാമത്തിലെ ജനങ്ങളിൽ ആരോഗ്യസംരക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
കുളു ഗ്രാമത്തിലെ കൊറോണ മുൻനിര പോരാളിയാണ് ഇവർ. മാസം 4500 രൂപ മാത്രം വരുമാനം ലഭിച്ചിട്ടും ആരോഗ്യ മേഖലയിൽ അളക്കാനാവാത്ത പ്രവർത്തനമാണ് കുളു നടത്തിയതെന്ന് ഫോബ്‌സ് വിലയിരുത്തുന്നു. ഫോർബ്സിന്റെ ഇന്ത്യയിലെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഇടംനേടിയ കുളുവിന്റെ പ്രവർത്തനം മാതൃകാപരമാണ്.
നല്ല മെഡിക്കൽ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കുളു ഗ്രാമവാസികളെ സഹായിച്ചു. കൂടുതലും ഗോത്രവർഗക്കാരായ ഗ്രാമീണരെ ആശുപത്രികളിലും ഡോക്ടർമാരെയും സന്ദർശിക്കാൻ അവൾ ബോധ്യപ്പെടുത്തി. രോഗികൾക്ക് അനുയോജ്യമായ ചികിത്സാ മാർഗങ്ങൾ ഉറപ്പാക്കുന്നതിനു പുറമേ വീടുതോറുമുള്ള സന്ദർശന വേളയിൽ ജാതീയതയ്‌ക്കും തൊട്ടുകൂടായ്മയ്‌ക്കും എതിരെ ബോധവത്കരിച്ചു.
തന്റെ തൊഴിലിനെ കുറിച്ച് പറയുമ്പോൾ, മുൻകാലങ്ങളിൽ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് കുളു പറയുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കാര്യങ്ങൾ മോശമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ വളരെ മികച്ചതാണ്. ആളുകൾ കൂടുതൽ മനസ്സിലാക്കുന്നവരും അന്ധവിശ്വാസം കുറഞ്ഞവരുമായി മാറിയിരിക്കുന്നു. പഴയ തലമുറ ഇപ്പോഴും തൊട്ടുകൂടായ്മ ആചരിക്കുന്നു. പക്ഷേ അത് എന്നെ അലട്ടുന്നില്ലെന്ന് കുളു ഫോബ്സിനോട് വ്യക്തമാക്കി.
കുളുവിന്റെ അംഗീകാരം മുഴുവൻ ആശാ വർക്കർമാർക്കുളള അർഹമായ അംഗീകാരമായി പലരും വീക്ഷിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലന വികസനം, പരിശോധനകളും സർവേകളും ഉൾപ്പെടെയുള്ള നിരവധി മാർഗങ്ങളിൽ ഗ്രാമീണരെ സഹായിക്കുന്നവരാണ് നമ്മുടെ ആശാവർക്കർമാർ. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്ത് ഏകദേശം 9 ലക്ഷത്തോളം ആശ പ്രവർത്തകരാണ് സേവനം നടത്തുന്നത്. അവരുടെയെല്ലാം പ്രതീകമാണ് ഇന്ന് മട്ടിൽഡ കുളു.















