തിരുവനന്തപുരം: മിന്നൽ സന്ദർശനങ്ങളെ തുടർന്ന ഉയർന്നുവന്ന ട്രോളുകളിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.രാവിലെ മുതൽ വൈകുന്നേരം വരെ ജോലിയായതിനാൽ ട്രോളുകൾ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല.വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്നും മന്ത്രിയായിടത്തോളം കാലം മിന്നൽ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയെന്ന നിലയിൽ പ്രഖ്യാപനം നടത്തി അകത്തിരിക്കാൻ കഴിയില്ല. പരിശോധനകൾ ജനം അറിയണം.അതിന്‌ശേഷമുണ്ടാകുന്ന ജനം അറിയണം. ഇനിയും പരിശോധനകളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ പൊളിഞ്ഞു കിടക്കുന്ന പഴംകുറ്റി-മംഗലപുരം റോഡ് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
പഴ കുറ്റി -മംഗലപുരം റോഡ് നവീകരണം 2022 അവസാനത്തോടെ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഡ്രെയിനേജ് സംവിധാനത്തോടെയുള്ള റോഡാകും നിർമ്മിക്കുക. നിർമ്മാണ പ്രവർത്തികൾക്ക് 119 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും മഴ മാറിയാൽ അടുത്ത ദിവസം മുതൽ നിർമ്മാണ പ്രവർത്തികളാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. വാട്ടർ അതോറിറ്റി റോഡ് കുഴിക്കുന്നത് സംബന്ധിച്ച് മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. റോഡ് നിർമ്മാണത്തിൽ പരാതിയുണ്ടെങ്കിൽ ജനങ്ങൾക്ക് നേരിട്ട് വിളിച്ച് പരാതി അറിയിക്കാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ റോഡുകളിലും കരാറുകാരുടെ പേരും പരിപാലന കാലാവധിയും നമ്പറുമുള്ള ബോർഡുകൾ സ്ഥാപിക്കും. മഴക്കാലത്തും റോഡ് പണി നടത്തുന്നതിനെ കുറിച്ചുളള പരിശോധനകൾ നടക്കുകയാണ്. ഇതിനായി മലേഷ്യയിലെ സാങ്കേതിക വിദ്യ ഉൾപ്പെടെ പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Comments