കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. പ്രതിയെ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സൈജുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത സൈജുവിന്റെ ഓഡി കാറും സാധനങ്ങളും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് ഒരു മണിക്കാണ് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
അതേസമയം, മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇയാളുടെ ലഹരിമരുന്ന് ഇടപാടുകൾ അടക്കം സംബന്ധിച്ച വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. സ്ഥിരമായി ഡി.ജെ പാർട്ടികളിൽ പങ്കെടുത്തിരുന്ന സൈജു പാർട്ടിക്കെത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായും പോലീസിന് വിവരം ലഭിച്ചിരുന്നു. സൈജുവിന്റെ ഫോണിൽ നിന്ന് നിരവധി ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തിയിരുന്നു. ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടന്ന ഡി.ജെ, റേവ് പാർട്ടികളുടേയും ഇതിൽ പങ്കെടുത്തവരുടേയും ദൃശ്യങ്ങൾ ഫോണിലുണ്ടായിരുന്നു.
Comments