വാഷിംഗ്ടൺ: ചൈനയെ നിലയ്‌ക്കുനിർത്തുമെന്നും ഇന്തോ-പസഫിക് മേഖലയിലെ കൂട്ടായ്മകൊണ്ട് മേഖലയിലെ സമാധാനം ഉറപ്പുവരുത്തുമെന്നും അമേരിക്ക ആവർത്തിച്ചു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് ചൈന കനത്ത വെല്ലുവിളിയാണെന്ന് ഒരിക്കൽകൂടി പ്രഖ്യാപിച്ചത്.
ആഗോള തലത്തിലെ രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ അവലോകനം ചെയ്യുന്ന പ്രതിരോധ മേഖലാ സമ്മേളനത്തിലാണ് ഓസ്റ്റിന് നയം വ്യക്തമാക്കിയത്. ചൈന പസഫിക് മേഖലയിലെ നശീകരണ പ്രവണതയുള്ള രാജ്യമാണ്. ക്വാഡ് സഖ്യത്തിലൂടെ ശക്തിപ്പെട്ടിരിക്കുന്ന പസഫിക്കിലെ കൂട്ടായ്മ മേഖലയിലെ ചെറുരാജ്യങ്ങളുടെ സംരക്ഷണം ഫലപ്രദമായി നടപ്പാക്കുകയാണ്.
ഇന്തോ-പസഫിക് മേഖല അതീവ നിർണ്ണായകമാണ്. മേഖലയിലെ സമാധാനം ഉറപ്പുവരുത്തേണ്ടത് മേഖലയിലെ എല്ലാ രാജ്യങ്ങളുടേയും കൂട്ടായ്മയാണ്. അമേരിക്ക പസഫിക്കിലെ എല്ലാ സുഹൃദ് രാജ്യങ്ങളേയും ചേർത്തുപിടിച്ചാണ് നീങ്ങുന്നത്. സമാധാനം ഉറപ്പു വരുത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ ഭൂഖണ്ഡം കേന്ദ്രീകരിച്ച് വ്യോമതാവളം ശക്തമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനൊപ്പം ഗുവാം ദ്വീപിലെ സൈനിക താവളം ചൈനയെ പ്രതിരോധിക്കാൻ പാകത്തിന് ശക്തമാക്കു മെന്നും ഓസ്റ്റിൻ പറഞ്ഞു.
Comments