കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ കൂടതൽ കണ്ടെത്തലുകൾ. യുവാക്കൾക്ക് ലഹരിമരുന്നുകൾ നൽകി കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്നവരുടെ സ്വഭാവമാണ് സൈജുവിനുള്ളതെന്ന് അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
പങ്കെടുത്ത ഡിജെ പാർട്ടികളിൽ എംഡിഎം ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ സൈജു തങ്കച്ചൻ എത്തിച്ചിരുവെന്നും അന്വേഷണ സംഘം കണ്ടെത്തി. പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ, മാരാരികുളത്ത് നടന്ന പാർട്ടിയിലെ ലഹരിഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം ചാറ്റുകൾ പോലീസിന് ലഭിച്ചു. ഇതിനെ തുടർന്ന് സൈജുവിന്റെ കൂട്ടാളികളെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
നിശാപാർട്ടികളിൽ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി ലഹരി ഇടപാടുകൾക്ക് ഉപയോഗിക്കുന്നത് ഇയാളുടെ പതിവായിരുന്നു. ഇതിനായുള്ള ശ്രമത്തെ എതിർത്തതാണ് മോഡലുകളെ ഭീഷണിപ്പെടുത്താനും രാത്രിയിൽ കാറിൽ പിന്തുടരാനുമുള്ള കാരണമെന്നും അന്വേഷണ സംഘം കണ്ടെത്തി.
മോഡലുകളെ പിന്തുടർന്ന കേസിനു പുറമെ, സൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ പതിനെട്ടര ലക്ഷം രൂപയുടെ തട്ടിപ്പ് കേസുണ്ടെന്ന് പോലീസ് കണ്ടെത്തി. ഈ കേസിലും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം കൂട്ടിച്ചേർത്തു.
Comments