ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യസഭയിൽ ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും മന്ത്രിപറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് പ്രതിനിധികളുടെ യോഗത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കൊറണയ്‌ക്കെതിരെ എല്ലാ തലത്തിലും പോരാടാൻ രാജ്യം സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിനേഷൻ വേഗത്തിലാക്കാനും പരിശോധന കുത്തനെ കൂട്ടാനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആന്റിജൻ, ആർടിസിപിആർ പരിശോധനകളിലൂടെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനാകും.
ഡെൽറ്റ വകഭേദത്തെക്കാൾ ആറിരട്ടിയാണ് ഒമിക്രോണിന്റെ പ്രഹരശേഷി. വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കണമെന്ന ആഭ്യന്തരമന്ത്രാലത്തിന്റെ നിർദ്ദേശം പാലിക്കാനും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് വാക്‌സിനെടുക്കാൻ ചില ആളുകൾ വിമുഖത കാണിക്കുന്നുണ്ട്. അത്തരം ആളുകളെ കണ്ടെത്തി ബോധവത്കരിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments