ഇടുക്കി:കൃത്യമായ മുന്നറിയിപ്പ് നൽകാതെ മുല്ലപ്പെരിയാർ ഡാം രാത്രി തുറന്നതിൽ പ്രതിഷേധവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംഭവത്തിൽ കേരളം പരാതി അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.അപ്രതീക്ഷിതമായി ഡാം തുറന്നുവിട്ട കാര്യം കേന്ദ്ര ജലകമ്മീഷൻ പ്രതിനിധിയെ അറിയിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
രാത്രിയിൽ ഷട്ടറുകൾ തുറക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.ഇത് ഒരുക്കങ്ങളെ ബാധിക്കുന്നു. 142 അടിക്ക് അടുത്ത് നിൽക്കുന്നതിനാൽ കൂടുതൽ വെള്ളം ഒഴുക്കി കളയണം.കൂടുതൽ വെള്ളം വന്നാൽ അത് പകൽ ഒഴുക്കി വിടാൻ ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് പകൽ തന്നെ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഴ തുടർന്നാൽ പകൽ തമിഴ്നാട് കൂടുതൽ വെള്ളം ഒഴുക്കി കളയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മുല്ലപ്പെരിയാറിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും ക്യാമ്പ് സജ്ജീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുല്ലപ്പെരിയാർ ഡാമിൽ തുറന്ന ഒൻപത് ഷട്ടറുകളിൽ ആറെണ്ണം അടച്ചു.ജലനിരപ്പ് 141.95 അടിയായി. മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്.
Comments