കൊച്ചി ; കൊച്ചിയിൽ മിസ് കേരള ഉൾപ്പെടെ മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി സൈജു തങ്കച്ചനെതിരെ കൂടുതൽ ആരോപണങ്ങളുമായി അന്വേഷണ സംഘം. പ്രതി കാട്ടുപോത്തിനെ വേട്ടയാടി കൊന്നുവെന്ന് അന്വേഷണം സംഘം കണ്ടെത്തി. സൈജുവിന്റെ മൊബൈൽ ഫോണിൽ നിന്നും ഇത് സംബന്ധിച്ച് തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
ഇയാൾകാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് കറിവെക്കുകയാണ് ചെയ്തത്. സൈജു സുഹൃത്തുക്കളുമായി നടത്തിയ ചാറ്റിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഇതിൽ കൂടുതൽ അന്വേഷണം വേണമെന്നും ആരാണ് ഇയാൾക്കൊപ്പം വേട്ടയാടിയത് എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
നിശാ പാർട്ടികളിൽ ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു എന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. കഞ്ചാവ് പേപ്പറിൽ ചുരുട്ടുന്നതും എംഡിഎംഎ ഉപയോഗിക്കുന്നതുമായ ദൃശ്യങ്ങളാണ് ഫോണിൽ നിന്നും ലഭിച്ചത്. മൂന്നാറിൽ വിതരണം ചെയ്തത് എംഡിഎംഎയാണെന്ന് സൈജു സമ്മതിച്ചെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
എറണാകുളം വൈറ്റിലയിൽ വെച്ചുണ്ടായ കാറപകടത്തിൽ മുൻ മിസ് കേരള അൻസി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം മൂന്ന് പേർ മരിച്ചതിന് കാരണം സൈജു തങ്കപ്പനാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇയാൾ ഇവരെ പിന്തുടർന്ന് വന്നത് കാരണമാണ് കാർ ഡ്രൈവറായിരുന്ന അബ്ദുൾ റഹ്മാൻ കാറിന്റെ വേഗത കൂട്ടിയതും അപകടം നടന്നതും. സൈജുവിന്റെ കയ്യിൽ നിന്നും പെൺകുട്ടികളെ രക്ഷിക്കാനാണ് അബ്ദുൾ റഹ്മാൻ ശ്രമിച്ചത് എന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സൈജുവിന്റെ ജാമ്യാപേക്ഷ നിഷേധിച്ച കോടതി ഇയാളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Comments