തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി കേസിൽ സി.പി.ഐ നേതാവ് എം.ജെ ഡിക്സൻ അറസ്റ്റിൽ. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കോൺഗ്രസ് കൗൺസിലർ സി സി വിജയനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജിത തങ്കപ്പനും, ഇടത് കൗൺസിലർമാരും പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെയാണ് തൃക്കാക്കര നഗരസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അജണ്ടയിൽ ഇല്ലാത്ത വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളവുമായി എത്തിയത്.
പണക്കിഴി വിവാദകാലത്ത് കുത്തിപ്പൊളിച്ച നഗരസഭാ അധ്യക്ഷയുടെ ചേംബറിന്റെ പൂട്ടും ഗ്ലാസും നന്നാക്കിയതിന്റെ പണിക്കൂലിയെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. അധ്യക്ഷയുടെ ചേംബർ നന്നാക്കിയതിന് 8000 രൂപ ചെലവായ വിഷയം ചർച്ചയ്ക്ക് എടുത്തിരുന്നു. വീഡിയോ ദൃശ്യം കൈവശം ഉണ്ടെന്നും കുത്തിപ്പൊളിച്ചവരിൽ നിന്നും പണം ഈടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നാല് കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷത്തിന് പിന്തുണയുമായി എഴുന്നേറ്റതോടെ രംഗം വഷളായി. ലീഗ് അംഗങ്ങളും പ്രതിപക്ഷത്തെ പിന്തുണച്ചു. അജണ്ട പാസാക്കിയെന്ന് അജിത തങ്കപ്പൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയത്.
കൂട്ടയടിയിലും മൽപ്പിടുത്തത്തിലും അജിത തങ്കപ്പൻ ഉൾപ്പെടെ ആറ് കൗൺസിലർമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അജിത തങ്കപ്പൻ, കോൺഗ്രസ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി ജോഫിൻ, പ്രതിപക്ഷത്തുള്ള ഉഷ പ്രവീൺ, അജുന ഹാഷിം, സുമ മോഹൻ എന്നിവരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ഇരുകൂട്ടരും പോലീസിൽ പരാതി നൽകുകയായിരുന്നു.
Comments