തിരുവനന്തപുരം: ആൻഡമാൻ കടലിൽ സ്ഥിതി ചെയ്യുന്ന ന്യുനമർദ്ദം നാളെയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെത്തി തീവ്രന്യുനമർദ്ദമായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ന്യൂനമർദ്ദം, തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ വെച്ച് ‘ജവാദ് ‘ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ്, ഡിസംബർ നാലിന് രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ, മഹാരാഷ്‌ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുനമർദ്ദം രൂപപ്പെട്ടേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിലെ ന്യുനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റും നിലവിൽ കേരളത്തിന് ഭീഷണിയല്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. എന്നാൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ, കേരളത്തിൽ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട ഇടി മിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.
Comments