കൊല്ലം :കരുനാഗപ്പള്ളിയിൽ പോപ്പുലര്‍ ഫ്രണ്ട് ദക്ഷിണ മേഖലാ ഓഫീസ് റയിഡിന് പിന്നാലെ തീവ്രവാദ പ്രവർത്തനങ്ങളുടെ കൂടുതൽ തെളിവുകൾ തേടി പരിശോധനയ്‌ക്കൊരുങ്ങുകയാണ് പോലീസ് .
കരുനാഗപ്പള്ളിയിൽ പോപ്പുലർഫ്രണ്ട് ഓഫീസിൽ രഹസ്യ യോഗം നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന . ഇവിടെ നിന്നും നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് .
പോപ്പുലർഫ്രണ്ട് ജില്ലാ ഭാരവാഹികളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന ഉണ്ടായേക്കും . മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇവിടെ വന്നു പോയതായുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട് .
തീവ്രവാദ ബന്ധവും , സാമ്പത്തിക സ്രോതസ്സും സംബന്ധിച്ച കൂടുതൽ തെളിവുകൾ തേടിയാണ് പോലീസ് പരിശോധനയ്‌ക്കൊരുങ്ങുന്നത് . കരുനാഗപ്പള്ളിയിലെ പരിശോധനയിൽ പോലീസിനെതിരെ പോപ്പുലർഫ്രണ്ടുകാർ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തുകയും , മാദ്ധ്യമ പ്രവർത്തകരെയടക്കം ആക്രമിക്കുകയും ചെയ്തിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സുരക്ഷയോടെയായിരിക്കും വരും ദിവസങ്ങളിലെ പരിശോധനയെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത് .
ഇന്റലിജൻസ് എ ഡി ജി പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഓഫീസിലെ മിന്നൽ പരിശോധന .കാരുണ്യ കേന്ദ്രത്തിന്റെ മറവിൽ പ്രവർത്തിക്കുന്ന സ്ഥലത്ത് രഹസ്യയോഗം ചേർന്നുവെന്നും , അപരിചിതരായ നിരവധി ആളുകൾ സ്ഥലത്തെത്തിയെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു . പ്രദേശ വാസികളും ഇത് ശരിവയ്‌ക്കുന്നുണ്ട് . ചാരിറ്റി പ്രസ്ഥാങ്ങളുടെ മറവിൽ സംസ്ഥാനത്ത്
തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായുളള റിപ്പോർട്ടുകൾ ശരി വയ്‌ക്കുന്നത് കൂടിയാണ് കരുനാഗപ്പള്ളിയിലെ പോലീസ് പരിശോധന .
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ഡൽഹി കലാപത്തിനടക്കം പോപ്പുലർഫ്രണ്ട് പണം എത്തിച്ചതായി എൻ ഐ എ യും , എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മുൻപ് സ്ഥിരീകരിച്ചിരുന്നു .
സഞ്ജിത് വധക്കേസ് അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ആണ് കരുനാഗപ്പള്ളിയിൽ പരിശോധന നടന്നത് . വിവിധ ജില്ലകളിൽ നിന്നും എത്തിയ സംഘമാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട് .ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കരുനാഗപ്പള്ളി ഓഫീസ് റെയ്‌ഡെന്നാണ് വിവരം .
അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ തീവ്രവാദ സംഘടനകൾ താവളമാക്കുന്നതായുള്ള നിരവധി മുന്നറിയിപ്പുകൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന് നൽകിയിരുന്നെങ്കിലും ഇത് ഗൗരവത്തിൽ എടുക്കാൻ സംസ്ഥാനം തയ്യാറായിരുന്നില്ല
Comments