തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ സ്ഥാപിച്ച പരാതിപ്പെട്ടികളിൽ പരാതി സമർപ്പിക്കാൻ ഇനി 15 ദിവസങ്ങൾ കൂടി സമയം. റേഷൻ കടകളിൽ നിന്ന് കിട്ടുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ്, ഡിപ്പോ ലൈസൻസി, സെയിൽസ്മാന്റെ പെരുമാറ്റം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് വകുപ്പിനെ അറിയിക്കാൻ അവസരമൊരുക്കുന്നതാണ് പരാതിപ്പെട്ടി.
സിവിൽ സപ്ലൈസിന്റെ തെളിമ പദ്ധതിയുടെ ഭാഗമായാണ് പരാതിപ്പെട്ടി ആശയം തുടങ്ങിയത്. പ്രതിവർഷം നവംബർ 15 മുതൽ ഡിസംബർ 15 വരെയാണു പരാതി സമർപ്പിക്കാനുള്ള സമയം. 2 അടി പൊക്കവും ഒരടി വീതിയും നീളവും ഉള്ള ബോക്‌സുകളാണ് എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചിരിക്കുന്നത്. എല്ലാ ആഴ്ചയും അവസാനത്തെ പ്രവൃത്തി ദിനം റേഷനിങ് ഇൻസ്‌പെക്ടർമാർ പരാതികൾ ശേഖരിച്ച് താലൂക്ക് സപ്ലൈ ഓഫീസിലെത്തിക്കും.
പെട്ടിയിൽ പരാതിപ്പെട്ടി എന്ന് എഴുത്താത് പോലും ഇതിനോടകം പരാതിയായി ഉയർന്നിട്ടുണ്ട്. ഡിസംബർ 16നും 31നും ഇടയിൽ താലൂക്ക് തലത്തിൽ സ്‌പെഷൽ ഡ്രൈവ് നടത്തി എല്ലാ പരാതികളിലും അന്തിമ തീർപ്പ് കൽപ്പിക്കുമെന്നണ് അറിയിച്ചിരിക്കുന്നത്. സിവിൽ സപ്ലൈസ് കമ്മിഷണറുടെ ഉത്തരവനുസരിച്ച് താലൂക്ക് സപ്ലൈ ഓഫിസർമാരാണ് പരാതിപ്പെട്ടി സ്ഥാപിക്കാൻ റേഷൻ കടക്കാർക്ക് നിർദേശം നൽകിയിട്ടുള്ളത്. ബോക്‌സ് പൂട്ടി താക്കോൽ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട റേഷനിങ് ഇൻസ്പക്ടർക്കാണ്.















