കാബൂൾ : അഫ്ഗാനിലെ സുരക്ഷാ സേനാംഗങ്ങളോട് താലിബാന്റെ ഞെട്ടിക്കുന്ന ക്രൂരത. അധികാരം പിടിച്ചെടുത്തിതിന് പിന്നാലെ നിരവധി സേനാംഗങ്ങളെയാണ് താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയത്. അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.
താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ സേനാംഗങ്ങൾ കീഴടങ്ങിയെങ്കിലും താലിബാൻ ഭീകരർ കൊലപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെ 47 സേനാംഗങ്ങളെ വധിച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഖോസ്ട്ട്, പക്തിയ, പക്തിക എന്നീ പ്രവിശ്യകളിലാണ് താലിബാൻ സുരക്ഷാ സേനയെ വേട്ടയാടിയത്.
അധികാരത്തിലേറിയതിന് പിന്നാലെ മുൻ സർക്കാർ ഉദ്യോഗസ്ഥർക്കും സുരക്ഷാ സേനാംഗങ്ങൾക്കും താലിബാൻ പൊതുമാപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് ഭീകരർ സുരക്ഷാ സേനയെ വേട്ടയാടുന്നത്.
അഭിമുഖത്തിലൂടെയാണ് മനുഷ്യാവകാശ സംഘടന താലിബാൻ നടത്തുന്ന ക്രൂരതകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. പൊതുമാപ്പിനായി രജിസ്റ്റർ ചെയ്യുന്നവരെയാണ് താലിബാൻ സർക്കാർ വകവരുത്തുന്നതെന്നാണ് അഭിമുഖത്തിൽ പങ്കെടുത്തവർ പറയുന്നത്. എന്നാൽ ഭയന്ന് ഇത് രജിസ്റ്റർ ചെയ്യാത്തവരെയും താലിബാൻ തെരഞ്ഞ് കണ്ടുപിടിക്കാറുണ്ടെന്നും ഇവർ പറയുന്നു.
Comments