ഓൺലൈനായി സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് ഇന്നത്തെ കാലത്ത് ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ ഏഴ് മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ ഫോട്ടോ ഫേസ്ബുക്കിലിട്ട് വിൽക്കാനുണ്ടെന്ന് അമ്മ പറഞ്ഞാൽ അതിൽ കുറച്ച് പുതുമയുണ്ട്. എത്ര ക്രൂരയാണ് അമ്മയെന്ന് ചിന്തിക്കാൻ വരട്ടെ, സംഭവത്തിൽ ഒരു ട്വിസ്റ്റുണ്ട്.
വാർത്തകളിൽ ഇടംപിടിച്ച ഈ അമ്മ ഇരുപതുകാരിയായ ലൂസിയാണ്. തനിക്ക് കുഞ്ഞ് പിറന്നിട്ട് ഏഴ് മാസമായി. അവന് ഓസ്‌കാർ എന്നാണ് പേരിട്ടത്. അങ്ങിനെയിരിക്കെയാണ് വീട്ടിൽ പുതിയ സോഫ വാങ്ങിയത്. അപ്പോൾ പഴയ സോഫയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായി ചിന്ത. അതിനായി ലൂസി ചെയ്ത കാര്യമാണ് കുഞ്ഞിന്റെ വിൽപനയിലെത്തിച്ചത്.
പഴയ സോഫയുടെ ഫോട്ടോകൾ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാനും വിൽക്കാനുണ്ടെന്ന് അറിയിക്കാനും ലൂസി തീരുമാനിച്ചു. ഇതിനായി തന്റെ പ്രൊഫൈലിൽ കയറി സോഫയുടെ ഒന്നിലധികം ഫോട്ടോകൾ തിരഞ്ഞെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അവിടെയാണ് അബദ്ധം പറ്റിയത്.
ഫോണിന്റെ ഗ്യാലറിയിൽ നിന്ന് തെരഞ്ഞെടുത്ത ഫോട്ടോകളിൽ കുഞ്ഞു ഓസ്‌കാർ പുഞ്ചിരിച്ചിരിക്കുന്ന മുഖവും ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെടാതെ ലൂസി എല്ലാ ഫോട്ടകളും പോസ്റ്റ് ചെയ്തു. ഒപ്പം മനോഹരമായ തലക്കെട്ടും നൽകി. ‘എത്രയും പെട്ടെന്ന് ഇതൊന്ന് ഒഴിവാക്കണം’. ഇത് വായിക്കുന്ന ഓരോ ഫേസ്ബുക്ക് ഉപയോക്താവും ഉടനെ കാണുന്നതോ ഓസ്‌കാറിന്റെ നിർമലമായ മുഖവും.
പോസ്റ്റ് ചെയ്ത് മണിക്കൂറുകളോളം ലൂസി ഫേസ്ബുക്ക് പരിശോധിച്ചില്ല. അപ്പോഴേക്കും ആയിരക്കണക്കിന് ആളുകളിലേക്ക് അമ്മയുടെ സാഹസം എത്തിയിരുന്നു. നിരവധി പേർ പോസ്റ്റ് പങ്കുവെച്ച് ലൂസിയെ ചീത്തവിളിക്കുകയും ചെയ്തു. അബദ്ധം പറ്റിയതാണെന്ന് തോന്നിയവർ ലൂസിയെ കളിയാക്കി. ഒടുവിൽ ഓസ്‌കറിന്റെ അമ്മ ഫേസ്ബുക്ക് തുറന്നു. ഫോൺ പൊട്ടിത്തെറിക്കാൻ പാകമുള്ള അത്രയും നോട്ടിഫിക്കേഷൻസ് നിറഞ്ഞിരിക്കുന്ന ഫേസ്ബുക്ക് പ്രൊഫൈൽ കണ്ടപ്പോൾ ലൂസിക്ക് ആദ്യം പിടികിട്ടയില്ല. എന്നാൽ ഒന്നിന് പിറകെ ഒന്നായി കമന്റുകൾ വായിക്കാൻ തുടങ്ങിയപ്പോഴാണ് അബദ്ധം പിണഞ്ഞ കാര്യം ശ്രദ്ധയിൽപ്പെട്ടത്.
എന്നാൽ അവിടെയും ഒരു ട്വിസ്റ്റ് സംഭവിച്ചു. കാര്യം തിരിച്ചറിഞ്ഞിട്ടും ഫോട്ടോയോ പോസ്‌റ്റോ ഡിലീറ്റ് ചെയ്യാൻ ലൂസി തയ്യാറായില്ല. നാണക്കേടുകൊണ്ടോ ചമ്മലുകൊണ്ടോ തനിക്കതിന് സാധിക്കുന്നില്ലെന്ന് ലൂസി പ്രതികരിച്ചു. ലൂസിയുടെ പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളും ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. വീട്ടിൽ കുറുമ്പനായ ഒരനുജനുണ്ട് വിൽക്കാൻ, എടുക്കുമോ, സൗജന്യമായി തരാം എന്നും, ഈ പൊന്നോമനയെ ഇങ്ങു തന്നേക്കൂവെന്ന് പറയുന്നവരും എല്ലാം അക്കൂട്ടത്തിൽപ്പെടും.
Comments