തലശേരി: തലശ്ശേരി നഗരത്തിൽ ഇന്ന് ഹിന്ദുത്വാഭിമാനികളുടെ ശക്തിപ്രകടനം. വൈകിട്ട് അഞ്ച് മണിക്ക് ബിജെപി ഓഫീസായ തലശേരി വാടിക്കൽ രാമകൃഷ്ണ മന്ദിരം പരിസരത്ത് നിന്നാണ് പ്രകടനം തുടങ്ങുക. സംഘപരിവാർ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി എസ്ഡിപിഐ നടത്തിയ പ്രകടനം ഇന്നലെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹിന്ദുത്വാഭിമാനികളുടെ ശക്തിപ്രകടനം.
കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇന്നലെ എസ്ഡിപിഐയുടെ നേതൃത്വത്തിൽ നൂറിലധികം വരുന്ന ആളുകൾ ആർഎസ്എസിനും ഹിന്ദുസമൂഹത്തിനുമെതിരെ വിദ്വേഷമുദ്രാവാക്യവുമായി പ്രകടനം നടത്തിയത്.
ആർഎസ്എസ് പ്രവർത്തകർ ആയുസ് ഒടുങ്ങി മരിക്കില്ലെന്ന് ഉൾപ്പെടെയുളള മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തിൽ ഉടനീളം വിളിച്ചത്. വെല്ലുവിളിയും, കൊലവിളിയുമായി നഗരത്തിൽ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ചുയർത്തിയ ഫ്‌ളക്‌സ് ബോർഡുകളും, കൊടിമരങ്ങളും പ്രകടനക്കാർ തകർക്കുകയും ചെയ്തിരുന്നു.
ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസായ വാടിക്കൽ രാമകൃഷ്ണ മന്ദിരം ആക്രമിക്കാൻ ശ്രമിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന ബിജെപി, ആർഎസ്എസ് പ്രവർത്തകരും ഓഫീസ് പരിസരത്തെത്തി. ബിജെപി പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് വലിയ സംഘർഷം ഒഴിവായത്.
Comments