തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അദ്ധ്യാപരുടെ പട്ടിക പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരും അനദ്ധ്യാപകരുമായി വാക്സിൻ എടുക്കാത്ത1707 പേരാണ് സംസ്ഥാനത്ത് ഉളളതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്.
മലപ്പുറത്ത് 184 അദ്ധ്യാപകരും 17 അനദ്ധ്യാപകരും ഉൾപ്പെടെ 201 പേർ വാക്‌സിനേഷൻ സ്വീകരിക്കാനുണ്ട്. കോഴിക്കോട് കോഴിക്കോട് 136 അദ്ധ്യാപകരും 15 അനദ്ധ്യാപകരും വാക്‌സിൻ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരം 110, എറണാകുളം 106, തൃശൂർ 124, കണ്ണൂർ 90 എന്നിങ്ങനെയാണ് പട്ടികയിൽ മുൻപിൽ നിൽക്കുന്ന ജില്ലകൾ. കാസർകോഡ് 36 പേരും വയനാട്ടിൽ 29 പേരും മാത്രമാണ് ഈ ഗണത്തിൽ വാക്‌സിൻ സ്വീകരിക്കാനുളളതെന്ന് മന്ത്രി പുറത്തുവിട്ട കണക്കിൽ പറയുന്നു.
സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ കണക്ക് പുറത്ത് വിടണമെന്ന് വിവിധ തലങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. മതപരമായ കാരണങ്ങളുടെ പേരിലാണ് ഭൂരിഭാഗം അദ്ധ്യാപകരും വാക്‌സിനെടുക്കാൻ മടിച്ചത്. എന്നാൽ അലർജി ഉൾപ്പെടെയുളള മെഡിക്കൽ കാരണങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടിയിരുന്നത്. വാക്‌സിനെടുക്കാത്ത അദ്ധ്യാപകരെ മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാക്കി ഇക്കാര്യം സ്ഥിരീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ് ദിവസം വ്യക്തമാക്കിയിരുന്നു.
വാക്‌സിൻ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർ മുൻപ് നിർദ്ദേശിച്ചത് പോലെ തന്നെ എല്ലാ ആഴ്ചയും ആർടിപിസിആർ എടുക്കണം, ആരോഗ്യ പ്രശ്‌നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. വാകസിൻ എടുക്കാത്ത ആളുകൾ ശമ്പളമില്ലാതെ അവധിയിൽ പോവുക എന്ന സർക്കാർ നിർദ്ദേശവും സർക്കാർ മുന്നോട്ട് വെച്ചു.
ഇവരുടെ പേര് അടക്കം സർക്കാറിന്റെ പക്കലുണ്ട്. വിവരങ്ങൾ പുറത്ത് വിട്ട് അവരെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാർ കരുതുന്നില്ല. സമൂഹത്തിൽ അവരെ വിചാരണ ചെയ്യുന്നത് ശരിയായ നടപടിയല്ല. എന്നാൽ പിന്നീട് ആവശ്യമെങ്കിൽ ഈ വിവരങ്ങൾ പുറത്ത് വിടുമെന്നും മന്ത്രി പറഞ്ഞു.
ഇത് വരെ ശേഖരിച്ചത് സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും കണക്കുകളാണ് പുറത്ത് വിട്ടത്. അൺ എയ്ഡഡ് സ്‌കൂളുകളിലെ വിവരങ്ങൾ സർക്കാർ ശേഖരിച്ചുവരികയാണ്
Comments