മലപ്പുറം: കാറിലെത്തിയ ഒരു കൂട്ടം ആളുകൾ തന്നെ തട്ടിക്കൊണ്ട് പോയെന്ന വിദ്യാർത്ഥിയുടെ പരാതിയിൽ വട്ടം കറങ്ങി പോലീസ്. ഒടുവിൽ പോലീസിന്റെ അന്വേഷണത്തിൽ സ്‌കൂളിൽ പോകാനുള്ള മടി കാരണം വിദ്യാർത്ഥി തയ്യാറാക്കിയ തിരക്കഥയായിരുന്നു ഇതെന്ന് കണ്ടെത്തുകയായിരുന്നു. 9-ാം ക്ലാസ് വിദ്യാർത്ഥിയെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയതായി പോലീസിന് പരാതി ലഭിച്ചത്. മലപ്പുറം എടപ്പാളിലാണ് സംഭവം.
സ്‌കൂൾ വിട്ട് വരുംബോൾ, അടുത്തുള്ള വായനശാലയ്‌ക്ക് സമീപത്തെ വഴിയിൽ വെച്ച് തന്നെ കാറിൽ എത്തിയ സംഘം ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ട് പോയെന്നും പിന്നീട് മർദ്ദിക്കുകയും ചെയ്തുവെന്നാണ് വിദ്യാർത്ഥി പറയുന്നത്. ഇതിനുശേഷം, രക്ഷപ്പെട്ട് അതുവഴി വന്ന ലോറിയിൽ കയറിയാണ് നാട്ടിൽ തിരിച്ചെത്തിയതെന്നും വിദ്യാർത്ഥി വീട്ടുകാരോട് പറഞ്ഞു. ഇത് പ്രകാരം വിദ്യാർത്ഥിയും കുടുംബവും അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ, പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയമുള്ള അനേകം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. പരാതി നൽകാൻ വിദ്യാർത്ഥി സ്റ്റേഷനിൽ എത്തിയപ്പോൾ മറ്റൊരു കേസിൽ പിടിയിലായ പ്രതികൾ സഞ്ചരിച്ച കാർ സ്റ്റേഷനിൽ കിടക്കുന്നത് കണ്ട് ആ കാറിലാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നും വിദ്യാർത്ഥി പറഞ്ഞു. വിദ്യാർത്ഥിയുടെ വാക്ക് കേട്ട് സ്റ്റേഷനിലുള്ള പ്രതികളുടെ ടവർ ലോക്കേഷൻ പോലീസ് പരിശോധിച്ചു. എന്നാൽ അവർ ആ ഭാഗത്തേയ്‌ക്ക് പോയിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി.
വിദ്യാർത്ഥിയുടെ വാക്കുകളിലും പ്രവൃത്തിയിലും സംശയം തോന്നിയ പോലീസ് കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കി. പിന്നീടാണ് സ്‌കൂളിൽ പോകാൻ മടിയാണെന്നും അതിനുവേണ്ടി മെനഞ്ഞെടുത്തതാണ് തട്ടിക്കൊണ്ട് പോകൽ നാടകമെന്നും എന്നും വിദ്യാർത്ഥി വെളിപ്പെടുത്തിയത്.
Comments