എത്രനാൾ അടുപ്പിച്ച് നിങ്ങൾക്ക് കുളിക്കാതിരിക്കാൻ സാധിക്കും..
രണ്ട് ദിവസം? നാല് ദിവസം? ഒരാഴ്ച.. എങ്ങനെ പോയാലും ഒരു മാസത്തിൽ കൂടുതൽ നിങ്ങൾക്ക് കുളിക്കാതിരിക്കാൻ കഴിയുമോ.. കുറച്ച് പാടായിരിക്കും. എന്നാൽ ഇതൊന്നും ഒരു വിഷയമേയല്ലാത്ത ഒരു മനുഷ്യനുണ്ട്.. കഴിഞ്ഞ ആറ് ദശാബ്ദങ്ങളായി ദേഹത്ത് വെള്ളം കാണാത്ത അമോ ഹാജി. കുളിയില്ല, നനയില്ല, മുഖം പോലും കഴുകാറില്ലാത്ത ഹാജിയുടെ ജീവിതം തീർത്തും വിചിത്രമാണ്.. ഒരു മനുഷ്യന് എങ്ങനെ ഇത്തരത്തിൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ കഴിയുന്നു എന്ന് നോക്കാം..
ഇറാൻ സ്വദേശിയാണ് അമോ ഹാജി. അദ്ദേഹത്തിന് ഏകദേശം 85 വയസുണ്ട്. ഒടുവിൽ കുളിച്ചതായി കരുതപ്പെടുന്നത് 20-ാം വയസിലാണ്. അതായത് കഴിഞ്ഞ 65 വർഷമായി കുളിച്ചിട്ടില്ല എന്നർത്ഥം. അപ്പോൾ പിന്നെ സോപ്പും ചീപ്പുമൊന്നും കാണാനേ ഇടയില്ലെന്ന് ഊഹിക്കാമല്ലോ.. എങ്ങനെ ഇത് സാധിക്കുന്നു എന്ന ചോദ്യത്തേക്കാൾ എന്തുകൊണ്ട് ഇങ്ങനെ തുടരുന്നു എന്ന ചോദ്യത്തിനാണ് ഹാജിയെ സംബന്ധിച്ച് പ്രസക്തിയുള്ളത്.
അമോ ഹാജിക്ക് കുളിക്കാൻ പേടിയാണ്. തന്റെ ആരോഗ്യത്തെക്കുറിച്ച് വളരെ ആശങ്കയുണ്ടെന്ന് അർത്ഥം. കുളിച്ചാൽ തനിക്ക് വയ്യാതാകുമോ എന്നാണ് ഹാജിയുടെ പേടി. കുളിക്കുന്നത് തന്റെ ആരോഗ്യത്തെ വഷളാക്കുമെന്നും വൃത്തിയായി ഇരുന്നാൽ രോഗിയാകുമെന്നും ഹാജി വിശ്വസിക്കുന്നു. അതുകൊണ്ട് കുളിക്കേണ്ടെന്ന് തീരുമാനിച്ചു. നാട്ടുകാരും അറിയാവുന്നവരും ഹാജിയെ ഒരുപാട് നിർബന്ധിച്ചിട്ടുണ്ടെങ്കിലും ഇന്നേവരെ അനുസരിക്കാൻ ഹാജി തയ്യാറായിട്ടില്ല.
കുളിയുടെ കാര്യത്തിൽ നിലപാട് ഇങ്ങനെയായത് കൊണ്ട് തന്നെ ഹാജിയുടെ തൊലിയുടെ പ്രത്യേകത പറയാതിരിക്കാൻ വയ്യ. ചെളിക്ക് മീതെ ചെളി പിടിച്ച് തൊലിയുടെ സാധാരണത്വം മുഴുവൻ നഷ്ടപ്പെട്ട് കഴിഞ്ഞു. ഉരമുള്ള കല്ലിന്റെ പ്രതലത്തിന് സമാനമാണ് ഹാജിയുടെ ശരീരം. ഈ ശരീരത്തിന് വിശ്രമിക്കാൻ കൊടുക്കുന്ന ഇടവും പ്രത്യേകത നിറഞ്ഞതാണ്. ശവക്കുഴിക്ക് സമാനമായ ഒരു ഗർത്തമുണ്ടാക്കി അതിലാണ് ഹാജി കിടന്നുറങ്ങുന്നതും വിശ്രമിക്കുന്നതും. അപ്പോൾ മഴ പെയ്താലോ എന്ന് ചോദിച്ചാൽ സമീപത്ത് മറ്റൊരു കൂരയുണ്ട് ഹാജിക്ക്. ഹോളോബ്രിക്‌സ് കൊണ്ട് പണിതുയർത്തിയ നാല് ചുമർ. ഒരു മുറിയെന്ന് പറയാൻ പോലും പറ്റില്ലെങ്കിലും അതാണ് ഹാജിയുടെ വീട്.
ഇനി ഭക്ഷണം, ഹാജിയുടെ ജീവിതത്തെ മനുഷ്യ ജീവിതത്തിനോട് ഉപമിക്കാൻ തീർത്തും സാധിക്കാതിരിക്കുന്നത് ഇവിടെയാണ്. മാംസമാണ് ആഹാരം, അതും ചത്ത മൃഗങ്ങളുടെ ചീഞ്ഞ മാംസം. ഇത് പച്ചയ്‌ക്കും ഇടയ്‌ക്ക് തീയിലിട്ട് പൊള്ളിച്ചും ഹാജി കഴിക്കാറുണ്ട്. മുള്ളൻ പന്നിയാണ് ഫേവറേറ്റ് എന്നും ഹാജി പറയുന്നു. ഇടയ്‌ക്ക് നേരമ്പോക്കിന് പുക വലിക്കുന്ന ശീലവും ഹാജിക്കുണ്ട്. ഇതിനായി ഉപയോഗിക്കുന്നത് തന്റെ ഏക സമ്പാദ്യമായ സ്റ്റീൽ പൈപ്പാണ്. പുകച്ചുവിടാൻ ഹാജിക്ക് പുകയില എവിടുന്ന് കിട്ടുന്നുവെന്ന ചോദ്യം അപ്രസക്തമാണ്. മൃഗങ്ങളുടെ വിസർജ്യങ്ങൾ ഉണക്കി.. അത് ചുരുട്ടിയെടുത്താണ് ഹാജി പുകയ്‌ക്കുന്നത്. അങ്ങനെ ഹാജി സ്വന്തമായി നിർമിക്കുന്ന സിഗരറ്റും തയ്യാർ.
അമോ ഹാജിയുടെ വിചിത്ര ജീവിതം എങ്ങിനെ ഇത്ര ആരോഗ്യകരമായി മുന്നോട്ട് പോകുന്നുവെന്ന് ചോദിച്ചാൽ ഒരുപക്ഷേ ഹാജി പിന്തുടരുന്ന ഒരു ശീലമാകാം അതിന് കാരണം. ദിവസവും ആറ് ലിറ്ററോളം വെള്ളം കക്ഷി കുടിക്കാറുണ്ട്. അതായത് കുളിച്ചില്ലെങ്കിലും കുടിക്കുമെന്നർത്ഥം. ഇതാകാം ഇത്ര വൃത്തിഹീനമായ ജീവിതം നയിച്ചിട്ടും ഹാജി ആരോഗ്യവാനായി ഇരിക്കാൻ കാരണമെന്ന് കരുതുന്നു. എന്നാൽ ഈ വെള്ളം കുടിക്കാനായി പരമാവധി വൃത്തിഹീനമായ കന്നാസാണ് ഹാജി ഉപയോഗിക്കുന്നതെന്ന് സൂചിപ്പിക്കാതെ വയ്യ.
ഇങ്ങനെയൊക്കെ ആണെങ്കിലും ഇടയ്‌ക്ക് ബ്യൂട്ടി കോൺഷ്യസ് ആകാറുണ്ട് ഹാജി. അങ്ങനെ വരുമ്പോൾ തന്റെ ഭീതിപ്പെടുത്തുന്ന മുടിയും താടിയും ഹാജി വെട്ടിയൊതുക്കും. അതിനായി കത്രികയൊന്നും ഉപയോഗിക്കില്ല കേട്ടോ.. മുടി വളർന്ന് വഷളായെന്ന് തോന്നിയാൽ അവ തീ ഉപയോഗിച്ച് കരിച്ചു കളയും. ഒരു പൊട്ടിയ ഹെൽമറ്റ് കൂടിയുണ്ട് ഹാജിക്ക്. മഞ്ഞുകാലത്ത് ഉപയോഗിക്കാൻ. പലരും സഹായങ്ങളുമായി ഹാജിയുടെ പക്കൽ വരാറുണ്ടെങ്കിലും അതൊന്നും സ്വീകരിക്കാൻ ഇതുവരെ ഹാജി താൽപര്യപ്പെട്ടിട്ടില്ല. ലോകത്തെ ഏറ്റവും വൃത്തിക്കെട്ട മനുഷ്യനെന്ന് അനൗദ്യോഗികമായെങ്കിലും ഹാജിയെ പലരും അഭിസംബോധന ചെയ്യാറുണ്ടെങ്കിലും ഈ വൃദ്ധൻ സന്തോഷവാനാണ്. ഈ വൃത്തിയില്ലായ്മയാണ് ഹാജിയെ മുന്നോട്ട് നയിക്കുന്നതും.
Comments