മുംബൈ: കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 200 കോടിയുടെ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി ഇ.ഡിയ്‌ക്ക് മുന്നിൽ ഹാജരാകാത്തതിനെ തുടർന്നാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതോടെ വിദേശത്തേയ്‌ക്ക് കടക്കാൻ വിമാനത്താവളത്തിലെത്തിയ താരത്തിന്റെ യാത്ര മുംബൈ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു.
200 കോടിയുടെ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി ജാക്വിലിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കാണിച്ചാണ് ലുക്ക്ഔട്ട് നോട്ടീസ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ദുബായിലെ ഒരു ഷോയ്‌ക്ക് പോകുന്നതിനാണ് താനെത്തിയതെന്നാണ് ജാക്വിലിന്റെ വാദം.
ജാക്വിലിനെ ഡൽഹിയിലേക്ക് കൊണ്ടുവരുമെന്നും ചോദ്യം ചെയ്യുമെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ സുകേഷ് ചന്ദ്രശേഖറിനെ ഇ.ഡി ചോദ്യം ചെയ്യുകയാണ്. ജാക്വലിൻ ഫെർണാണ്ടസിന് പുറമെ നടി നോറ ഫത്തേഹിയെക്കെതിരെയും എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പ് കേസിൽ ഇഡിയുടെ കുറ്റപത്രം ഇന്ന് പുറത്തുവിട്ടിരുന്നു. ജാക്വിലിൻ ഫെർണാണ്ടസിന് 10 കോടിയിലധികം വില വരുന്ന സമ്മാനങ്ങളാണ് സുകേഷ് നൽകിയതെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൂടാതെ, നടി നോറ ഫത്തേഹിക്കും സുകേഷ് കോടികളുടെ സമ്മാനം നൽകിയിരുന്നതായി കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്.
Comments