തൃശൂർ; പ്രത്യേക തരം ഈച്ച കടിച്ച് പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി റിപ്പോർട്ട്. തൃശൂരിലെ പൂലാനിയിലും പരിസര പ്രദേശങ്ങളിലുമാണ് ഈച്ച ശല്യം പെരുകി നാട്ടുകാർ ദുരിതത്തിലായിരിക്കുന്നത്. ഈച്ചയുടെ കടിയേറ്റ പത്തോളം പേർ ഇതിനോടകം വൈദ്യസഹായം തേടി.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ നിരവധിയാളുകൾക്ക് ഈച്ചയുടെ കടിയേറ്റ് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും സംഭവിച്ചതായാണ് വിവരം. ഡീർ ഫ്‌ളൈ എന്ന മാനീച്ചയാണ് ഇവയെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പ്രദേശത്ത് ഏകദേശം ഒരു വർഷം മുമ്പും ഇത്തരത്തിൽ ഈച്ച ശല്യമുണ്ടായിട്ടുണ്ട്. നിലവിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുകയാണ്.
പ്രധാനമായും പൂലാനി, കുന്നപ്പിള്ളി പ്രദേശങ്ങളിലാണ് ഈച്ച ശല്യം വ്യാപകമായിരിക്കുന്നത്. മരങ്ങളിലും ചെടികളിലും പറ്റിപ്പിടിച്ച നിലയിലാണ് ഇവ കാണപ്പെടാറുള്ളത്. കൂട്ടത്തോടെ വിഹരിക്കുന്ന ഇവ മൃഗങ്ങൾക്കും ശല്യമാകുന്നുണ്ട്. ചാലക്കുടി പുഴയോര മേഖലയായ ഈ ഭാഗത്ത് പ്രളയശേഷം അപൂർവ ജീവജാലങ്ങളെ കാണുന്നതായി നാട്ടുകാർ പറയുന്നു. മുനിപ്പാറ, കാഞ്ഞിരപ്പിള്ളി ഭാഗങ്ങളിലും ഈച്ചശല്യം രൂക്ഷമാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെ വീടുകളിലും കൃഷി സ്ഥലങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ഉടൻ പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.















