അമൃത്‌സർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരസ്യമായി നുണയനെന്ന് അഭിസംബോധന ചെയ്ത് പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു. കെജ്‌രിവാളിന്റെ ലോലിപോപ്പ് പ്രയോഗം പഞ്ചാബിൽ ചിലവാകില്ലെന്നും സിദ്ധു പരിഹസിച്ചു.
കെജ്‌രിവാളിന്റെ സൗജന്യ വൈദ്യുത പദ്ധതി, സമ്പന്നരായ ജനങ്ങളിൽ നിന്നും പിരിക്കുന്ന നികുതി തുക ഉപയോഗിച്ച് ചേരിയിലെ ജനങ്ങളുടെ വൈദ്യുതി ബില്ല് അടയ്‌ക്കുന്ന രീതിയാണെന്ന് ആരോപിച്ചു. ഈ ‘ലോലിപോപ്പ്’ എത്രകാലം ജനങ്ങൾക്ക് നൽകുമെന്നും അതേ സൂത്രം പഞ്ചാബിൽ ഫലിക്കുകയില്ലെന്നും പിസിസി അദ്ധ്യക്ഷൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പഞ്ചാബ് സന്ദർശിച്ച് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ സൗജന്യ വൈദ്യുത പദ്ധതി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ എഎപി അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം.
ഒരു ഫാനും ഒരു ബൾബും മാത്രമുള്ള പാവപ്പെട്ടവരുടെ വീടുകളിൽ പോലും ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലാണ് വരുന്നത്. ഇതുപോലെ തന്നെയായിരുന്നു ഡൽഹിയിലെ അവസ്ഥയും. ഇന്ന് ആ സാഹചര്യം മാറി. അതേ പ്രവർത്തനം പഞ്ചാബിലും എഎപി പ്രാബല്യത്തിൽ വരുത്തും. ഇത് താൻ നൽകുന്ന ഉറപ്പാണെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. ഈ പ്രഖ്യാപനത്തിനോടാണ് പിസിസി അദ്ധ്യക്ഷൻ അതൃപ്തി പ്രകടിപ്പിച്ചത്. സൗജന്യ പദ്ധതിയെന്ന എഎപിയുടെ വാഗ്ദാനം സമ്പന്നരെ പിഴിയുന്നതാണെന്നും തട്ടിപ്പാണെന്നുമാണ് സിദ്ധുവിന്റെ അഭിപ്രായം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ 117 സീറ്റുകളിലും എഎപി മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Comments