കൊച്ചി: മിസ് കേരള മത്സരത്തിലെ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി സൈജു.എം.തങ്കച്ചൻ സിനിമാരംഗത്തെ പല പ്രമുഖർക്കും സ്ഥിരമായി ലഹരിമരുന്ന് കൈമാറ്റം ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എന്നാൽ ഇവരുടെ ദൃശ്യങ്ങൾ സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ചിട്ടില്ല. ഇവർക്ക് ലഹരി നൽകുകയല്ലാതെ അവരുടെ പാർട്ടികളിൽ സൈജുവിന് പ്രവേശനം ലഭിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം. അപകടം നടന്ന ദിവസവും ഉന്നതർ നമ്പർ 18 ഹോട്ടലിൽ നടന്ന ലഹരിപാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം.
ബംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി മരുന്ന് എത്തിച്ചിരുന്ന കോഴിക്കോടുള്ള ലഹരിക്കടത്ത് സംഘത്തെ കുറിച്ചുള്ള വിവരങ്ങളും സൈജുവിന്റെ മൊഴിയിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം. ഇതിന് ശേഷം മാത്രമായിരിക്കും സൈജു പ്രതിയായ മറ്റ് ലഹരിക്കേസുകളിൽ വിശദമായ അന്വേഷണം നടത്തുന്നത്.
കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നർകോട്ടിക് കൺട്രോൾ ബ്യൂറോയും കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ചാറ്റിങ്ങിൽ പല നിർണ്ണായക വിവരങ്ങളും അടങ്ങിയിട്ടുള്ളതായാണ് വിവരം. കേസിനെ കുറിച്ചുള്ള കൂടുതൽ പുറത്ത് വന്നതോടെ കേസിലെ പല പ്രതികളും അവരുടെ മൊബൈൽ ഫോൺ ഓഫാക്കി ഒളിവിലാണ്. ഇവരെയെല്ലാം എത്രയും വേഗം കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യാനും ക്രൈംബ്രാഞ്ചിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ചിലരുടെ ഒളിത്താവളങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇവരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.
Comments