ന്യൂഡൽഹി: രാജീവ് ഗാന്ധി വധകേസ് കുറ്റവാളികളെ ശിക്ഷാ ഇളവുനൽകി മോചിപ്പിക്കാനുള്ള ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. 2016ൽ 46 കാരനായ പേരറിവാളൻ നൽകിയ ജീവപര്യന്തം റദ്ദാക്കണമെന്ന ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഇതിനിടെ ഈ വർഷം അധികാരത്തിലേറിയ സ്റ്റാലിൻ ഏഴുപേരെ വിട്ടയക്കണമെന്ന് ആവശ്യം രാഷ്ട്രപതിക്ക് മുമ്പാകെ വെച്ചിരുന്നു. എന്നാൽ ആരേയും പുറത്തുവിടരുതെന്ന നയമാണ് സി.ബി.ഐ എടുത്തിരിക്കുന്നത്.
തമിഴ് നാട്ടിലെ പൊതുവേ എല്ലാ പ്രാദേശിക രാഷ്ട്രീയ പാർട്ടികളും 30 വർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ ഇനിയും ജയിലിൽ ഇടുന്നതിൽ അർത്ഥമില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. എസ്. നളിനി , എ.ജെ.പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, പി.രവിചന്ദ്രൻ എന്നിവരാണ് ജയിലിലുള്ളത്. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ഏഴുപേർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇവർക്കാണ് ഇളവു ലഭിച്ചതും ജയിൽ മോചിതരാക്കപ്പെട്ടതും. ഭരണഘടനയുടെ 161-ാം വകുപ്പ് പ്രകാരമാണ് കുറ്റവാളികളുടെ ശിക്ഷകാലാവധി അവസാനിക്കും മുന്നെ വിട്ടയയ്ക്കാനുള്ള തീരുമാനം പറഞ്ഞിരിക്കുന്നത്. 2018 സെപ്തംബറിലാണ് 7 പേരെ വിട്ടയക്കാമെന്ന ആവശ്യം ശക്തമായത്. വധശിക്ഷയല്ലാത്തതിനാൽ അതാത് സംസ്ഥാന ഗവർണർമാർക്ക് തീരുമാനം എടുക്കാം.
ഇതിനിടെ പ്രധാന പ്രതികളിലൊരാളായ എസ്. നളിനിക്കെതിരെ തമിഴ്നാട് മറ്റൊരു കേസ് നൽകിയിട്ടുണ്ട്. ഗവർണറുടെ അനുമതിയില്ലാതെ പുറത്തിറങ്ങാനുള്ള നളിനിയുടെ ശ്രമത്തെയാണ് സർക്കാർ തടയുന്നത്. 1991 മെയ് 21നാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തുരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കൊല്ലപ്പെട്ടത്. തമിഴ് പുലികളാണ് ചാവേർ ബോംബാക്രമണം നടത്തിയത്. 1999ൽ സുപ്രീം കോടതി നാലുപേർക്ക് വധശിക്ഷ വിധിച്ചു. 2000ൽ സോണിയയുടെ പ്രത്യേക അപേക്ഷ പ്രകാരം നളിനിയുചെ വധശിക്ഷ ജീവപര്യന്തമാക്കി. 2014ൽ സുപ്രീംകോടതി മൂന്ന് പേരുടെ കൂടി വധശിക്ഷ ജീവപര്യന്തമാക്കി. അവരുടെ ദയാഹർജികളിൽ തീരുമാനം എടുക്കാൻ കോൺഗ്രസ്സ് 11 വർഷം താമസിപ്പിച്ചുവെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തിയിരുന്നു.
Comments