ഒരുനിമിഷത്തിന്റെ തോന്നലിൽ ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.പലവിധകാരണങ്ങൾ ചൂണ്ടിക്കാട്ടി ആളുകൾ സ്വയം ജീവനൊടുക്കുന്നു.ജീവിതത്തിലുകുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമാണ് ഭൂരിഭാഗം ആളുകളേയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. മാനസിക രോഗങ്ങളും ലഹരിയുടെ ഉപയോഗവും ആത്മഹത്യക്ക് കാരണമാകുന്നുണ്ട്. സ്വന്തം ജീവിതം അവസാനിപ്പിച്ച് മറ്റുള്ളവരെ തോൽപ്പിക്കാമെന്ന് കരുതി ആത്മഹത്യ ചെയ്യുന്നവരുമുണ്ട്.
തീവ്രമായ വൈകാരിക വേദനയിൽ നിന്ന് രക്ഷപെടുന്നതിനുള്ള മാർഗമായിട്ടാണ് പലരും ആത്മഹത്യയെ കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ ആത്മഹത്യ പ്രശ്നങ്ങൾക്ക് പരിഹാരമാണോ? ആത്മഹത്യ പ്രശ്നങ്ങൾക്ക് പരിഹാരമാണെന്ന് കരുതിയാണ് ആളുകൾ അതിൽ അഭയം കണ്ടെത്തുന്നത്. എന്നാൽ ആത്മഹത്യ പ്രശ്നങ്ങൾക്ക് പരിഹാരമേയല്ല. പ്രശ്നങ്ങളെ ധീരമായി നേരിടുന്നതിന് പകരം ഭീരുവായി ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടുകയാണ് ഒരാൾ ആത്മഹത്യയിലൂടെ ചെയ്യുന്നത്.ആത്മഹത്യയ്‌ക്കൊരുങ്ങുന്നവർക്ക് ജീവിതത്തിനോട് പ്രതീക്ഷയും ആത്മവിശ്വാസവും പ്രചോദനവും നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് നാം പരിശ്രമിക്കേണ്ട്ത്.
എന്നാൽ ആത്മഹത്യ ഉപകരണത്തിന് നിയമപരമായി അനുമതി നൽകിയിരിക്കുകയാണ് സ്വിറ്റ്സർലൻഡ്. എക്‌സിറ്റ് ഇന്റർനാഷ്ണൽ എന്ന കമ്പനി വികസിപ്പിച്ചെടുത്ത സാർകോ മെഷീൻ എന്ന ഉപകരണത്തിനാണ് സ്വിറ്റ്സർലൻഡ് അനുമതി നൽകിയിരിക്കുന്നത്.ശവപ്പെട്ടിയുടെ ആകൃതിയിലുള്ള 3 ഡി പ്രിന്റ് ക്യാപ്‌സൂൾ യന്ത്രത്തിനാണ് സ്വിറ്റ്സർലൻഡ് അനുമതി നൽകിയത്.
മറ്റ് വസ്തുക്കളുടെ സഹായമില്ലാതെ സമാധാനപരമായ മരണം ആഗ്രഹിക്കുന്നവർക്കാണ് ഈ ‘മരുന്ന് ‘ ശുപാർശ ചെയ്യുന്നത്. ഈ മരുന്ന് ഉപയോഗിച്ച് അഞ്ചുമിനിറ്റിനുള്ളിൽ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണ് പിന്നീട് മരണം സംഭവിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.ഡോ ഫിലിപ്പ് നിറ്റഷ്‌കെയാണ് ഈ ഉപകരണത്തിന്റെ പിന്നിലുള്ള ബുദ്ധി കേന്ദ്രം.
ഉപകരണം പ്രവർത്തിക്കുന്ന രീതിയും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. കാഴ്ചയിൽ തേപ്പുപെട്ടി പോലെയും ബോട്ട് പോലെയും എല്ലാം തോന്നുന്ന് ഉപകരണം ഒരു മരുന്ന് പോലെയാണ് പ്രവർത്തിക്കുന്നത്.മരണത്തെ മനോഹരമാക്കുന്ന ആത്മഹത്യ സഹായ ഉപകരണം എന്നാണ് സാർകോ മെഷീനെ കമ്പനി വിശേഷിപ്പിക്കുന്നത്.
ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്ന ആൾ യന്ത്രത്തിനുള്ളിൽ കയറി കിടക്കുകയാണ് ആദ്യം ചെയ്യേണ്ട്. പിന്നീട് യന്ത്രം അവരോട് നിരവധി ചോദ്യങ്ങൾ ചോദിക്കും. അതിന് എല്ലാം ഉത്തരം നൽകി കഴിഞ്ഞാൽ യന്ത്രത്തിനുള്ളിൽ കയറിയ ആൾക്ക് ക്യാപ്‌സൂളിന് ഉള്ളിലുള്ള ബട്ടൺ അമർത്താം.
ബട്ടൺ അമർത്തിയതിന് ശേഷമാണ് ഉപകരണം യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത്. ബട്ടൺ അമർത്തിയതിന് ശേഷം ഉപകരണത്തിനുള്ളിൽ നൈട്രജന്റെ അളവ് കൂട്ടുന്നു. ഓക്‌സിജന്റെ അളവ് ഏകദേശം 30 സെക്കൻറിനുള്ളിൽ 21 ശതമാനത്തിൽ നിന്ന് 1 ശതമാനമാക്കി കുറയ്‌ക്കുന്നു. ഇതോടെ കൂടി ഉപകരണത്തിനകത്ത് കിടക്കുന്ന ആൾക്ക് സ്വബോധം നഷ്ടപ്പെട്ട് തുടങ്ങും. ഇതിന് മുൻമ്പോടിയായി അൽപ്പം ഉല്ലാസം അനുഭവപ്പെടും… ആരാണ് ഉല്ലാസം ആഗ്രഹിക്കാത്തത് അല്ലേ..,മരണത്തിലേക്കുള്ള യാത്രയിലെങ്കിലും അൽപ്പം ഉല്ലാസം അനുഭവിക്കട്ടെ എന്നാണ് കമ്പനി പറയുന്നത്.
ഓക്‌സിജൻ, കാർബൺ ഡൈ ഓക്‌സൈഡ് എന്നിവയുടെ അഭാവം വഴി യഥാക്രമം ഹൈപ്പോക്‌സിയ, ഹൈപ്പോകാപ്‌നിയ, എന്ന അവസ്ഥയിലെത്തിയാണ് മരണം സംഭവിക്കുന്നത്.ഉപകരണത്തിനുള്ളിലെ രാസവസ്തുക്കളുടെ സ്വാധീനത്താൽ മരിക്കേണ്ടയാൾ ഉന്മാദവസ്ഥയിലേക്കെത്തുന്നു.. പരിഭ്രാന്തി ഇല്ല, ശ്വാസംമുട്ടൽ ഇല്ല വേദനയില്ല സുഖ മരണം. ഫിലിപ്പ് നിറ്റ്ഷ്‌കെയുടെ അഭിപ്രായത്തിൽ, ഓക്‌സിജൻ 1 ശതമാനത്തിൽ കുറവുള്ള ഒരു അന്തരീക്ഷത്തിൽ മരിക്കേണ്ടയാൾക്ക്, ബോധം നഷ്ടപ്പെട്ടതിന് ശേഷം മരണം ഏകദേശം 5-10 മിനിറ്റിനു ശേഷം സംഭവിക്കുമത്രേ.
ഇതോടകം തന്നെ രണ്ട് സാർകോ പ്രോട്ടോടൈപ്പുകൾ നിർമ്മിച്ചിട്ടുണ്ട്. മൂന്നാമത്തെ സാർകോയുടെ നിർമ്മാണം നെതർലാൻഡിൽ പുരോഗമിക്കുന്നു. ഇത് വിജയകരമാവുകയാണെങ്കിൽ, മൂന്നാമത്തെ യന്ത്രം 2022-ൽ സ്വിറ്റ്‌സർലൻഡിൽ പ്രവർത്തനക്ഷമമാകും.സ്വിറ്റ്സർലൻഡിൽ സാർകോയെ അസിസ്റ്റഡ് ഡൈയിംഗിന് അഥവാ മരണ സഹായിയായി ഉപയോഗിക്കുന്നതിന് നിയമപ്രശ്‌നങ്ങളൊന്നും തന്നെയില്ലന്നാണ് റിപ്പോർട്ട്.
2021 സെപ്തംബർ മുതൽ ജർമ്മനിയിലെ കാസലിലുള്ള മ്യൂസിയം ഫോർ സെപൽക്രൽ കൾച്ചറിൽ ആദ്യത്തെ സാർകോ പ്രദർശിപ്പിക്കുന്നുണ്ട്.2022 ഓഗസ്റ്റ് വരെ പ്രദർശനം തുടരും. രണ്ടാമത്തേത് ഭംഗിയില്ലായ്മയും മറ്റ് പലവിധ കാരണങ്ങളും പറഞ്ഞ് ഉപേക്ഷിച്ചിരിക്കുകയാണ്.
നിലവിൽ അനസ്‌തേഷ്യയ്‌ക്ക് ഉപയോഗിക്കുന്ന സോഡിയം പെന്റോബാർബിറ്റൽ എന്ന മരുന്ന് ഉപയോഗിക്കുന്നതിനും നിർദ്ദേശിക്കുന്നതിനും വ്യക്തിയുടെ മാനസിക ശേഷി സ്ഥിരീകരിക്കുന്നതിനും വരെ ഒരു ഡോക്ടറോ വിദഗ്ധരോ അധികൃതരോ ഇടപെടേണ്ടതുണ്ട്. അമിതമായാൽ അമൃതും വിഷം എന്ന പോലെ സോഡിയം പെന്റോബർബിറ്റൽ അധികമായാൽ മരണം സംഭവിക്കും എന്നതാണ് ഇതിന് കാരണം. അത്രയേറെ കരുതലെടുത്താണ് ആരോഗ്യ രംഗം മുന്നോട്ട് പോകുന്നത്.ദയാവധം പലയിടത്തും നിയമവിധേയമാക്കിയിട്ടുണ്ട്.എന്നാലും വളരെ അപൂർവ്വമായേ ഇതെല്ലാം സംഭവിക്കാറുള്ളൂ.
എന്നാൽ അത്മഹത്യയെ മഹത്വവൽക്കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ ഒന്നും അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.മനുഷ്യ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്നതിന് പകരം മരിക്കാൻ സഹായിക്കുകയാണോ വേണ്ടതെന്നാണ് പലരുടേയും ചോദ്യം.ഉപകരണം ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ടന്നും വിമർശനം ഉയരുന്നുണ്ട്.
ലോകമെമ്പാടും പ്രതിവർഷം ഏകദേശം 800,000 ആളുകളാണ് ആത്മഹത്യ ചെയ്യുന്നത്. അതായത് ലോകത്ത് ഓരോ 40 സെക്കൻഡിലും ഒരു ജീവൻ സ്വയം അവസാനിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ ആത്മഹത്യകൾ 75%ത്തിലധികം വരും. ആത്മഹത്യ ഒരു ലോകവ്യാപകമായ ആശങ്കയും എല്ലാ രാജ്യങ്ങളിലെയും ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നവുമാണ്. ആത്മഹത്യകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്….. ജീവൻ രക്ഷാ ഉപകരണങ്ങൾ വർദ്ധിപ്പിക്കാനും അയുസ് കൂട്ടാനും ലോകത്തിന്റെ മുക്കിലും മൂലയിലും ഗവേഷണങ്ങൾ നടത്തി കൊണ്ടിരിക്കുമ്പോൾ മറു വശത്ത് മരണം എങ്ങനെ എളുപ്പവും സുഗമമവും ആക്കാം എന്ന ഗവേഷണം നടത്തുന്നു….
Comments