ന്യൂഡൽഹി:രാജ്യത്തെ നടുക്കിയ ഹെലികോപ്ടർ അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തി നേതാക്കൾ.സംയുക്ത മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന സംഭവത്തിൽ വാർത്ത ഞെട്ടലുണ്ടാക്കിയെന്നും എല്ലാവരുടേയും സുരക്ഷയ്‌ക്കായി പ്രാർത്ഥിക്കുന്നുവെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.ദുഖകരമായ വാർത്തയെന്നും എല്ലാവരുടേയും സുരക്ഷയ്‌ക്കായി പ്രാർത്ഥിക്കുന്നെന്നും അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ബിപിൻ റാവത്തും ഭാര്യയും മറ്റുള്ളവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. എല്ലാവരും വളരെ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നതായും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കുനൂർ കട്ടേരിക്ക് സമീപമുള്ള ഫാമിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തിൽ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. കുനൂരിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.
അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവ സ്ഥലം സൈന്യം സീൽ ചെയ്തു.രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥലത്തേക്ക് സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും കൂടുതൽ ഹെലികോപ്ടറുകൾ എത്തിയിട്ടുണ്ട്.
Comments