രത്‌നവും വജ്രക്കല്ലുകളും വിളയുന്ന മണ്ണിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അത്തരം നഗരങ്ങളിൽ പ്രശസ്തമാണ് മദ്ധ്യപ്രദേശിലെ പന്ന ഗനരം. ഇവിടുത്തെ വിന്ധ്യാ പർവ്വതനിരയുടെ വടക്ക്-കിഴക്ക് ഭാഗത്തായി 240 കിലോ മീറ്റർ ചുറ്റളവിൽ വജ്രശേഖരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടുത്തെ പറമ്പുകളിൽ ഒന്നാഴത്തിൽ കുഴിച്ചാൽ ഭാഗ്യമുള്ളവർക്ക് കോടികൾ വിലവരുന്ന വജ്രക്കല്ലുകൾ കിട്ടും. അതിനാൽ തന്നെ ഒന്നിരുട്ടി വെളുക്കുമ്പോൾ തൊഴിലാളികൾ ധനികനാകുന്നത് അവിടുത്തുകാർക്ക് അത്ര പുതുമയുള്ള സംഭവവുമല്ല… ഒരുപാട് ചരിത്രമുറങ്ങുന്ന മണ്ണാണ് പന്ന നഗരം. അറിയാം രത്‌നം കുഴിച്ചെഴുക്കുന്ന പന്ന നഗരത്തിലെ വിശേഷങ്ങൾ.
ചരിത്രം
ഹൈന്ദവ സംസ്‌കാരം ഏറ്റവും തീവ്രമായ ഇടമാണ് പന്ന. 13ഉം 17ഉം നൂറ്റാണ്ടുകളിൽ ഗോണ്ടി ഗോത്ര വർഗ്ഗക്കാർ ഇവിടെ കുടിയേറിയതോടെ പന്ന എന്ന സ്ഥലം ഗോണ്ടി വിഭാഗക്കാരുടെ പ്രദേശമായി മാറി. വ്യത്യസ്തമായ ആചാരങ്ങൾ അനുഷ്ടിക്കുന്നവരാണ് ഗോണ്ടി വർഗം. മഹാത്മാവായ മഹാമതി പ്രാൺനാഥ് ഒരിക്കൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരോടൊപ്പം ഇവിടെ താമസിച്ചുവെന്നും അദ്ദേഹത്തിന്റെ അനുയായികൾ ഹൈന്ദവ വിശ്വാസികളുടേതായ രീതിയിൽ ഇപ്പോഴും ഇവിടെ ജീവിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. മഹാമതിയുടെ സന്ദർശന സമയത്ത് ഇവിടം മരുഭൂമിയായിരുന്നു. ബ്രിട്ടീഷ് ഭരണം വന്നപ്പോൾ അവർ പിടിച്ചെടുത്ത പന്ന ഇന്ത്യ സ്വതന്ത്രമായപ്പോൾ വിന്ധ്യ പ്രദേശിന്റെ ഭാഗമാവുകയും വിന്ധ്യപ്രദേശ് മദ്ധ്യപ്രദേശിനോട് ലയിക്കുകയും ചെയ്തു. മുഗൾ സാമ്രാജ്യത്തിനെതിരെ പട നയിച്ച ബുന്ദേല രജപുത്ര രാജാവായ ഛത്രസാൽ രാജാവിന്റെ തലസ്ഥാനം കൂടിയായിരുന്നു പന്ന.
വജ്രം കുഴിച്ചെടുക്കുന്ന നാട്
പന്ന നഗരത്തിലെ ഏറ്റവും വലിയ ആകർഷണമാണ് വജ്ര ഖനി. ഏഷ്യയിലെ ഏറ്റവും വലിയ വജ്രഖനി പന്നയിലാണ് ഉള്ളത്. പന്ന ഗ്രൂപ്പ് എന്ന പേരിൽ ഇവിടെ ഏക്കറുകണക്കിനാണ് വലുതും ചെറുതുമായ ഖനികൾ വ്യാപിച്ചു കിടക്കുന്നത്. രത്‌നത്തിനായി ഭാഗ്യാന്വേഷണം നടത്തുന്നവർക്ക് ഇവിടെ എത്താം. ചെറിയൊരു തുക ഭീസ് അടച്ച ശേഷം ആർക്കും രത്‌നങ്ങൾക്കായി കുഴിച്ച് പരിശോധിക്കാം. നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള രത്‌നഖനികളിൽ നിന്ന് 40 കിലോമീറ്ററോളം അകലെയാണ് ഡയമണ്ട് മൈനുകൾ സ്ഥിതി ചെയ്യുന്നത്. വജ്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രത്യേകത ഖനികളിൽ നിന്നും ലഭിക്കുന്ന വജ്രങ്ങൾ ശേഖരിച്ച് അവ ലേലം നടത്തന്നത് ഇവിടുത്തെ ജില്ലാ ജഡ്ജിയാണ്. എല്ലാ വർഷവും ജനുവരിയിലാണ് ഇത് നടക്കുക. എല്ലാർക്കും ലേലത്തിൽ പങ്കെടുക്കാം. അതിനായി 5000 രൂപ കെട്ടിവെയ്‌ക്കണം. വ്യത്യസ്ഥ കാരറ്റിനുള്ള നൂറോളം വജ്രങ്ങളും ഇവിടെ നിന്നും ലഭ്യമാണ്.
ടൂറിസം
നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ഈ നഗരം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വർഷം തോറും നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. പന്ന നാഷണൽ പാർക്ക് എന്ന പേരിൽ ഒരു കടുവ സംരക്ഷണ കേന്ദ്രമുണ്ട് ഇവിടെ. ഇവിടെ എത്ര കടുവകളാണ് ഉള്ളത് എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. കടുവകൾക്ക് പുറമെ മറ്റ് വന്യ മൃഗങ്ങളേയും ഇവിടെ കാണാനാകും. രാജ്യത്തെ മറ്റ് കടുവാ സങ്കേതങ്ങളെ അപേക്ഷിച്ച് സന്ദർശകർ കുറവായതിനാൽ ഇവിടെ നിന്നും മൃഗങ്ങളെ അടുത്ത് കാണാൻ സാധിക്കും. സഞ്ചാരികൾക്ക് താമസത്തിനായി ജംഗിൾ ലോഡ്ജും ഹോട്ടലും പ്രവർത്തിക്കുന്നുണ്ട്. റാണെ, പാണ്ഡവ്, ബ്രഹ്‌സ്പതി കുണ്ട് വെള്ളച്ചാട്ടങ്ങളും പന്നയിലെ പ്രധാനപ്പെട്ട കാഴ്‌ച്ചകളുടെ പട്ടികയിൽപ്പെടുന്നു. മൺസൂൺ കാലത്ത് നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. മുഗുൾ ചക്രവർത്തിയുടെ വളരെ പുരാതനമായ ഒരു കോട്ടയും ഇവിടെയുണ്ട്. പുരാവസ്തു വകുപ്പിന് കീഴിലാണ് ഈ കോട്ട പ്രവർത്തിക്കുന്നത്. നിരവധി ക്ഷേത്രങ്ങളാൽ പ്രസിദ്ധമാണ് പന്ന നഗരം.
എങ്ങനെ എത്തിച്ചേരാം, എപ്പോൾ എത്തിച്ചേരാം
ഇപ്പോൾ പന്ന നഗരത്തിൽ സന്ദർശകർക്ക് എത്തിച്ചേരാനുള്ള മികച്ച സമയമാണ്. നവംബർ മുതൽ മെയ് വരെയാണ് ഏറ്റവും നല്ല സമയം. വേനൽ കാലത്ത് താപനില 45 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുന്നതിനാൽ മേയ് മാസത്തിന് ശേഷമുള്ള യാത്ര അത്ര സുഖകരമല്ല. യാത്ര മാർച്ച് മാസത്തിലാണെങ്കിൽ കാട്ടിനുള്ളിലെ വന്യജീവികളേയും കാണാം. അതേസമയം ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമാണെങ്കിലും പന്നയിലേക്ക് എത്തിച്ചേരാൻ അത്ര എളുപ്പമല്ല. 36 കിലോമീറ്റർ അകലെയുള്ള ഖജുരാഹോയിലാണ്ണ് ഇവിടേക്ക് എത്തിച്ചേരാനുള്ള ഏറ്റവും അടുത്ത വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളായ സത്ന, ഖജുരാഹോ എന്നിവിടങ്ങളിലേക്ക് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്നും ട്രെയിനുകൾ ഓടുന്നുണ്ട്. എൻഎച്ച് 75 വഴി സമീപ നഗരങ്ങളായ ഭോപ്പാൽ, ഡൽഹി പോലുള്ള പ്രധാന നഗരങ്ങളിൽ നിന്നും റോഡ് മാർഗ്ഗം ഇവിടേക്ക് എത്തിച്ചേരാനാകും.
Comments