ന്യൂഡൽഹി : മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനിൽ അനധികൃതമായി മസ്ജിദ് പണിതതുമായി ബന്ധപ്പെട്ട വിഷയം രാജ്യസഭയിൽ. ബിജെപി എംപി ഹർനാത് സിംഗ് യാദവാണ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചത്. ശ്രീകൃഷ്ണ ജന്മസ്ഥാനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നം പരിഹരിക്കാൻ ഉടൻ നിയമ നിർമ്മാണം വേണമെന്നും അദ്ദേഹം രാജ്യസഭയിൽ ആവശ്യപ്പെട്ടു.
1991 ലെ ആരാധനസ്ഥല നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചത്. 1991 ലെ നിയമം അനുസരിച്ച് 1947 ഓഗസ്റ്റ് 15-ന് ആരാധനാ സ്ഥലത്തിന്റെ മതസ്വഭാവം എന്തായിരുന്നുവോ അത് നിലനിൽക്കണമെന്നാണ്. എന്നാൽ ഇത് നമ്മുടെ മതേതരത്വമെന്ന ഭരണഘടനാ മൂല്യത്തെ ലംഘിക്കുന്നതാണ്. ഇത് ആരാധനാലയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആളുകൾക്ക് കോടതിയിൽ പോകുന്നതിന് തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു.
മഥുരയിലെ ശ്രീകൃഷണജന്മഭൂമിയും, അധിനിവേശ ശക്തികൾ പിടിച്ചെടുത്ത ആരാധനാലയങ്ങളും ബലമായി പിടിച്ചെടുക്കുന്നതിനുള്ള അവകാശം നമ്മുടെ ഭരണഘടന നൽകുന്നുണ്ടെന്നും രാജ്യസഭയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 1991 ലെ നിയമം ഹിന്ദു, ജൈന, സിഖ്, ബുദ്ധ മതവിഭാഗത്തിൽപ്പെട്ട ആളുകളുടെ ആരാധിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. 1991 ലെ നിയമം ഭഗവാൻ രാമനെയും, കൃഷ്ണനെയും വേർതിരിച്ചാണ് കാണുന്നത്. ഒരേ കാര്യങ്ങൾക്ക് രണ്ട് നിയമം ഉണ്ടാകാൻ പാടില്ല. ആർക്ക് മുൻപിലും നിയമത്തിന്റെ വാതിൽ കൊട്ടിയടക്കപ്പെടരുത്. അതിനാൽ പുതിയ നിയമം കൊണ്ടുവരണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു.
Comments