ന്യൂഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. അടുത്ത മാസം 31 വരെയാണ് വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഡിജിസിഎ ഉത്തരവ് പുറപ്പെടുവിച്ചു.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് തുടരുന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 26 ന് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ ഈ മാസം 15 മുതൽ പുന:രാരംഭിക്കുമെന്ന് ഡിജിസിഎ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ തീരുമാനം പുന:പരിശോധിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വിമാന സർവ്വീസുകൾ അടുത്ത മാസം മുതൽ ആരംഭിച്ചാൽ മതിയെന്ന തീരുമാനം. അതേസമയം കാർഗോ വിമാനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല. ഇന്ത്യയുമായി എയർ ബബിൾ കരാറിലേർപ്പെട്ട രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകളും തുടരും.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 20 നാണ് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് വിദേശത്ത് കുടുങ്ങിക്കിടന്നവരെ രാജ്യത്ത് എത്തിക്കാൻ വന്ദേഭാരത് വിമാന സർവ്വീസ് കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. കൊറോണ വ്യാപനത്തിൽ അയവുവന്നതിനെ തുടർന്ന് ആഭ്യന്തര വിമാന സർവ്വീസുകൾ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്‌ട്ര വിമാന സർവ്വീസിനുള്ള നിയന്ത്രണം തുടരുകയായിരുന്നു.
Comments