ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവിയെ അടക്കം നഷ്ടപ്പെട്ട വേദനയിൽ രാജ്യം തേങ്ങുമ്പോൾ ആഘോഷിച്ച് ഡൽഹി അതിർത്തിയിലെ പ്രതിഷേധക്കാർ. സമരം വിജയിച്ചതിന്റെ ആഘോഷമായിരുന്നു സമരഭൂമിയായ സിംഘു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ. രാവിലെ മുതൽ ഇവിടെ സമരക്കാർ ആഘോഷത്തിനുളള തയ്യാറെടുപ്പിലായിരുന്നു. ഉച്ചയോടെ സമരം പിൻവലിക്കുന്നുവെന്ന തീരുമാനം വന്നതോടെ ആഘോഷങ്ങൾ തുടങ്ങി.
ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചതിനെ തുടർന്ന് അതിർത്തിയിലെ സമരം പ്രതിഷേധക്കാർ അവസാനിപ്പിച്ചിരുന്നു. സമ്മർദ്ദം ചെലുത്തി കാർഷിക നിയമങ്ങൾ പിൻവലിപ്പിച്ചതിലൂടെ നേടിയ വിജയം വൻ ആഘോഷമാക്കാനായിരുന്നു സംഘടനകളുടെ തീരുമാനം. എന്നാൽ ജനറൽ ബിപിൻ റാവത്തുൾപ്പെടെയുള്ളവർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സാഹചര്യത്തിൽ ആഘോഷങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കുമെന്ന് അറിയിക്കുകയും, പ്രതിഷേധക്കാർക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ സമരഭൂമിയിൽ അവശേഷിച്ചവർ നേതാക്കളുടെ വാക്കുകൾ അവഗണിച്ച് ആഘോഷത്തിലേക്ക് കടന്നു.
പാട്ടു പാടിയും നൃത്തം ചവിട്ടിയുമാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സിംഘു അതിർത്തിയിൽ വിജയം കൊണ്ടാടിയത്. ട്രാക്ടർ റൈഡും നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും, മറ്റ് സേനാംഗങ്ങളുടെയും ഭൗതിക ദേഹം എത്തിച്ച പാലം വിമാനത്താവളത്തിൽ നിന്നും കിലോ മീറ്ററുകൾ മാത്രമാണ് സിംഘു അതിർത്തിയിലേക്കുള്ള ദൂരം.
Comments