തൃശ്ശൂർ:കേരള പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി അനിൽ കാന്ത്.വിദ്യാ സമ്പന്നരായ ഏവരുടെയും ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം. തരംതാണ ഭാഷാപ്രയോഗം പാടില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ജീവിതാവസാനം വരെ കായിക ക്ഷമത നിലനിർത്തണമെന്നും പോലീസ് പ്രൊഫഷണലിസം പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നമ്മളിൽ നിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിക്കുന്നത്. അതുപോലെ നമ്മളും പെരുമാറണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.കേരള പോലീസ് അക്കാദമിയിലെ പരിശീലനാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുദിവസത്തെ സന്ദർശനത്തിനായി എത്തിയതായിരുന്നു ഡിജിപി. ആദ്യമായാണ് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പോലീസ് അക്കാദമി സന്ദർശിക്കുന്നത്.കേരള പോലീസ് അക്കാദമി ഡയറക്ടർ ഐജി പി വിജയൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ട്രെയിനീസിന്റെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഡിജിപി മറുപടി നൽകി.
സന്ദർശനത്തിനിടെ കേരള പോലീസ് അക്കാദമിയിലെ പരിശീലന സംവിധാനവും സൗകര്യങ്ങളും പരിശോധിച്ചു. നവീകരിച്ച ബാരക്ക്, ട്രാഫിക്ക് പരിശീലന കേന്ദ്രം, ഡോഗ് സ്‌ക്വാഡ്, വിശ്രാന്തി, ഡിജിറ്റൽ നോളേജ് മാനേജ്‌മെന്റ് സിസ്റ്റം, കമ്പ്യൂട്ടർ ലാബ്, വെജിറ്റബിൾ ഗാർഡൻ തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഡിജിപി വിലയിരുത്തി.
മനക്കരുത്തും ശാരീരിക ക്ഷമതയും കൈവരിക്കണമെന്നും ഏവരും അത് നിലനിർത്തണമെന്നും ഡിജിപി പറഞ്ഞു. ആയോധനകലകൾ പരിശീലനത്തിൽ ഉൾപ്പെടുത്തുമെന്നും എസ്‌ഐ കേഡറ്റുകൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾ കൂടുതൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിലെ വിവിധ വകുപ്പുകളുടെ പ്രാധാന്യവും അവബോധവും കൂടുതൽ മനസിലാക്കുവാൻ പരിശീലന സിലബസ് പരിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments