ന്യൂഡൽഹി: രാജ്യത്ത് ആസൂത്രണം ചെയ്യുന്ന വിവിധ പദ്ധതികൾ വൈകുന്നത് സർക്കാർ സംവിധാനത്തിലെ വീഴ്ചകൾ മൂലമാണെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരി. തീരുമാനങ്ങൾ എടുക്കാത്തതും വൈകിപ്പിക്കുന്നതുമാണ് ഇതിൽ ഏറ്റവും വലിയ പോരായ്മയെന്നും ഗഡ്ക്കരി പറഞ്ഞു. എസ് സിഎൽ ഇന്ത്യ 2021 കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികൾ അനിശ്ചിതമായി വലിച്ചുനീട്ടുന്ന വിവിധ സംസ്ഥാന സർക്കാരുകൾക്ക് എതിരെയുളള ഒളിയമ്പ് കൂടിയാണ് ഗഡ്ക്കരിയുടെ വാക്കുകൾ. എന്നാൽ ഒരു തരത്തിലുളള ആരോപണങ്ങൾക്കും താൻ മുതിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതലും നമ്മുടെ സംവിധാനത്തിന്റെ പോരായ്മയാണ്. തീരുമാനങ്ങൾ വൈകിപ്പിക്കുന്നത് പലപ്പോഴും പദ്ധതികളുടെ അധികച്ചെലവിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈനിലൂടെയാണ് അദ്ദേഹം പരിപാടിയെ അഭിസംബോധന ചെയ്തത്.
രാജ്യത്തെ സാമ്പത്തിക രംഗത്തെ മുൻപോട്ടു കൊണ്ടുപോകാൻ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 2025 വരെ പരമാവധി മുന്നേറ്റം ഉണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമാണമേഖലയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ഒരിടം. കാർഷിക മേഖല കഴിഞ്ഞാൽ ജിഡിപി സംഭാവന ചെയ്യുന്നതിൽ ഇത് രണ്ടാം സ്ഥാനത്താണ്.
അടിസ്ഥാനസൗകര്യ വികസനം ത്വരിതപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൈയ്യെടുത്ത് തന്റെ നേതൃത്വത്തിൽ ഒരു കമ്മറ്റി പോലും രൂപീകരിച്ച കാര്യവും ഗഡ്ക്കരി ഓർമ്മപ്പെടുത്തി. ഖനി, റെയിൽവേ, പരിസ്ഥിതി വകുപ്പ് മന്ത്രിമാരും ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments