കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയിൽ ലീഗ് നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയും റിയാസും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി അധിക്ഷേപ പരാമർശം നടത്തിയത്. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമുള്ള കല്ലായിയുടെ പരാമർശം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സാദിഖലി തങ്ങൾ മന്ത്രി റിയാസിനെ വിളിച്ചത്. സാദിഖലി തങ്ങളാണ് കോഴിക്കോട് കടപ്പുറത്ത് വച്ച നടന്ന വഖഫ് റാലി ഉദ്ഘാടനം ചെയ്തത്.
രാഷ്‌ട്രീയ വിമർശനം ആകാമെന്നും അത് വ്യക്തിപരമാകുന്നത് അംഗീകരിക്കാനാകില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. തന്റെ വാക്കുകൾ വലിയ വിവാദമായതിന് പിന്നാലെ അബ്ദുറഹ്മാൻ കല്ലായിയും ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് താൻ പ്രസംഗത്തിൽ ഉദ്ദേശിച്ചത്. ആരേയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ലക്ഷ്യമുണ്ടായിരുന്നില്ലെന്നും അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു.
‘മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് തന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ, ഇത് വിവാഹമാണോ, വ്യഭിചാരമാണ്. ഇതുപറയാൻ തന്റേടവും ചങ്കൂറ്റവും വേണം. സി.എച്ച്.മുഹമ്മദ്കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയേണ്ട കാര്യം വെട്ടിത്തുറന്ന് പറയണം. ആത്മീയതയാണ് മുസ്ലീം സമുദായത്തിന്റെ അടിസ്ഥാന പ്രമാണം. മുസ്ലീം മതരീതികൾ മാത്രം ജീവിതത്തിൽ പുലർത്തുന്നവരാണ് യഥാർത്ഥ മുസ്ലീങ്ങൾ. ഇസ്ലാമിക രീതിയിൽ ജീവിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നു’മായിരുന്നു വഖഫ് റാലിയില്‍ അബ്ദുറഹ്മാന്‍ കല്ലായിയുടെ പരാമര്‍ശം.
Comments