കൊച്ചി: അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ അഡ്വ. എ. ജയശങ്കർ സിപിഐ അംഗത്വം പുതുക്കാതിരുന്നതോടെ പാർട്ടി വിടുന്നുവെന്ന സൂചന ശക്തമാകുന്നു. അംഗത്വം പുതുക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും അദ്ദേഹം മെമ്പർഷിപ്പ് പുതുക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ സിപിഐ ഹൈക്കോടതി ബ്രാഞ്ച് കമ്മിറ്റി അംഗമായ ജയശങ്കർ പാർട്ടി പ്രവർത്തനത്തിൽ നിന്ന് പിന്മാറുകയാണെന്നാണ് വിലയിരുത്തൽ. എന്നാൽ അംഗത്വം പുതുക്കാത്തതിന്റെ കാരണം സംബന്ധിച്ച് അദ്ദേഹം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
ജയശങ്കർ അംഗത്വം പുതുക്കാത്തതിന്റെ കാരണം ജില്ലാ നേതൃത്വത്തിനും വ്യക്തമല്ലെന്നാണ് വിവരം. അംഗത്വം തുടരാൻ പാർട്ടി നേതൃത്വം ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നില്ലെന്നും സൂചനകളുണ്ട്.
സിപിഐ അംഗമായിരിക്കെ തന്നെ കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടെലിവിഷൻ ചർച്ചകളിൽ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്ന ജയശങ്കറിന്റെ നിലപാടുകൾ പാർട്ടി നേതൃത്വത്തിന് പലപ്പോഴും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.
മുൻപ് അംഗത്വം പുതുക്കി നൽകാതിരുന്നതിനെ തുടർന്ന് സിപിഐ കൺട്രോൾ കമ്മീഷനെ സമീപിച്ചാണ് ജയശങ്കർ അംഗത്വം തിരിച്ചുപിടിച്ചിരുന്നത്. ഇത്തവണയും അദ്ദേഹം സമാനമായ നീക്കം നടത്തുമോ, അതോ പാർട്ടിയുമായി പൂർണമായി വഴിപിരിയുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.















