തായ്‌പേയ്: തായ്‌വാന് മേൽ പ്രകോപനം സൃഷ്ടിച്ച് വീണ്ടും ചൈന. വ്യോമസേനാ വിമാനങ്ങളെ തായ്‌വാൻ അതിർത്തികടത്തി പറത്തിക്കൊണ്ടാണ് ഒരു ഇടവേളയ്‌ക്ക് ശേഷം ചൈനയുടെ നീക്കം. 13 യുദ്ധവിമാനങ്ങളാണ് ഇന്നലെ തായ്‌വാന്റെ ആകാശത്തുകൂടെ കടന്നുപോയത്. നിക്വരാഗ്വ തായ്‌വാനുമായുള്ള ബന്ധം വിഛേദിച്ചതായും ചൈനയുമായി കരാർ ഒപ്പിടുന്നുവെന്നും പരസ്യപ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ പ്രകോപനം.
തായ്‌വാന് മേൽ ചൈന കഴിഞ്ഞ രണ്ടു മാസത്തിലേറെയായി വ്യോമപാതാ ലംഘനവും യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള പ്രകോപനവും തുടരുകയാണ്. 50 ലേറെ തവണ നിലവിൽ വിമാനങ്ങൾ പറന്നുകഴിഞ്ഞു. ഇന്നലെ രണ്ട് എച്ച്-6 ബോംബർ വിമാനങ്ങളും വൈ-8 ഇലട്രോണിക് അത്യാധുനിക വിമാനങ്ങളുമാണ് പറത്തിയത്. ഇതിനൊപ്പം അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള വിമാനങ്ങളുമാണ് തായ്‌വാൻ അതിർത്തി കടന്നത്.
തായ്‌വാനെതിരെ പ്രകോപനം സൃഷ്ടിക്കരുതെന്ന അമേരിക്കയുടെ മുന്നറിയിപ്പ് കഴിഞ്ഞയാഴ്ചയാണുണ്ടായത്. ഇതിന് ബദലായി ചൈന തായ്‌വാൻ കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുകയും മേഖലയിൽ യുദ്ധകപ്പലുകൾ വിന്യസിക്കുകയും ചെയ്തതായി അമേരിക്ക ഇന്നലെ വാർത്താക്കുറിപ്പിറക്കിയിരുന്നു.
Comments