തിരുവനന്തപുരം: അട്ടപ്പാടി മുൻ നോഡൽ ഓഫീസർ പ്രഭുദാസിന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തന്റെ സന്ദർശനത്തിന് ശേഷം സാഹചര്യം മലീമസമാക്കാൻ ശ്രമങ്ങൾ നടന്നു. അത് വളരെ നിർഭാഗ്യകരമാണെന്നും വീണ ജോർജ്ജ് പറഞ്ഞു. സർക്കാരിനെതിരെ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിനെ സ്ഥലം മാറ്റിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റിയത്.
പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുൾ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ ചുമതല നൽകിയിരിക്കുന്നത്. ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നത് എന്നായിരുന്നു പ്രഭുദാസിന്റെ ആരോപണം. ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ ചില മെമ്പർമാർ ബില്ലുകൾ മാറാൻ ആവശ്യപ്പെട്ടിരുന്നുവെന്നും, ഇത് തടയാൻ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും പ്രഭുദാസ് ആരോപിക്കുന്നു.
മീറ്റിങ്ങിനെന്ന് പറഞ്ഞ് പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ആരോഗ്യമന്ത്രിയുടെ അട്ടപ്പാടിയിലെ മിന്നൽ സന്ദർശനം. എന്നാൽ തൊട്ടടുത്ത ദിവസം ഇതിനെതിരെ പ്രഭുദാസ് രംഗത്തെത്തിയതോടെ സംഭവം വിവാദമായിരുന്നു.
Comments