പത്തനംതിട്ട : ശബരിമലയിലെ പരമ്പരാഗത പാത ഞായറാഴ്ച മുതൽ അയ്യപ്പ ഭക്തർക്കായി തുറന്നു നൽകും. ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ആണ് ഇക്കാര്യം അറിയിച്ചത്. അയ്യപ്പ ഭക്തർക്കായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെ രണ്ട് മണി മുതലാണ് പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറന്നു കൊടുക്കുക. രാത്രി എട്ടുവരെ ഇതുവഴി ഭക്തർക്ക് യാത്രചെയ്യാം തീർഥാടകർക്ക് നീലിമല വഴിയും, സ്വാമി അയ്യപ്പൻ റോഡു വഴിയും സന്നിധാനത്തേക്ക് പോകാം. തീർഥാടകരുടെ ആവശ്യാനുസരണം തീർഥാടന പാത തെരഞ്ഞെടുക്കാവുന്നതാണ്. പരമ്പരാഗത പാതയിൽ മരാമത്ത്, ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾ പൂർത്തിയായി. പാതയിൽ ഏഴ് എമർജൻസി മെഡിക്കൽ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാർഡിയോളജി സെന്ററുകളും പ്രവർത്തിക്കും. കുടിവെള്ളത്തിനായി 44 കിയോസ്കുകളും, ചുക്കുവെള്ള വിതരണ സംവിധാനവും തയാറാക്കിയിട്ടുണ്ട്. 56 ടോയ്ലറ്റ് യൂണിറ്റുകളും തയാറായി. അയ്യപ്പസേവാസംഘത്തിന്റെ 40 വോളണ്ടിയർമാർ അടങ്ങുന്ന സ്ട്രച്ചർ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
തീർഥാടകർക്ക് സന്നിധാനത്ത് ശനിയാഴ്ച രാത്രി മുതൽ താമസിക്കുന്നതിനും ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. 500 മുറികൾ ഇതിനായി കൊറോണ മാനദണ്ഡപ്രകാരം സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി പന്ത്രണ്ട് മണിക്കൂർ വരെ മുറികളിൽ താമസിക്കാം. മുറികൾ ആവശ്യമുള്ളവർക്ക് സന്നിധാനത്ത് എത്തി ബുക്ക് ചെയ്യാം. അതേസമയം തീർഥാടകർക്ക് വിരിവയ്ക്കാനുള്ള അനുമതിയില്ല.
കൊറോണ വ്യാപനം കുറഞ്ഞതോടെ ശബരിമല തീർഥാടകർക്ക് ശനിയാഴ്ച മുതൽ പമ്പാ ത്രിവേണിയിലെ നിശ്ചിത സ്ഥലത്ത് സ്നാനം ചെയ്യാൻ കളക്ടർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നത്. ത്രിവേണി മുതൽ നടപ്പാലം വരെയുള്ള 150 മീറ്ററിലും പാലത്തിനു ശേഷമുള്ള 170 മീറ്റർ സ്ഥലത്തുമാണ് സ്നാനം അനുവദിക്കുക. തീർഥാടകർക്ക് പ്രവേശിക്കാൻ നാല് പ്രവേശന കവാടങ്ങളാണുണ്ടാവുക. ഇവയിലൂടെ മാത്രമേ സ്നാനം അനുവദിക്കുകയുള്ളു. അപകടങ്ങൾ ഒഴിവാക്കുന്നതിനായുള്ള എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments