ലണ്ടൻ: കൊറോണയുടെ ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിൽ ഒമിക്രോൺ വ്യാപിക്കുമെന്നും, ബ്രിട്ടനിൽ വൈറസ് കൂടുതൽ നാശം വിതയ്‌ക്കുമെന്നും യുകെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം യുകെയിൽ മാത്രം 58,194 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ജനുവരിയ്‌ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇവയിൽ ഒമിക്രോൺ വകഭേദത്തിന്റെ ശതമാനം എത്രത്തോളമുണ്ടെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.
ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ പ്രകാരം, ഒമിക്രോൺ ജനുവരിയോടെ വലിയ അളവിൽ പകർന്നേക്കാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത അഞ്ച് മാസത്തിനുള്ളിൽ ഇംഗ്ലണ്ടിൽ മാത്രം 25,000 മുതൽ 75,000 വരെ മരണങ്ങൾ സംഭവിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
2022 ഏപ്രിൽ അവസാനത്തോടെ ഒമിക്രോൺ ബാധിച്ച് അരലക്ഷത്തിലധികം ആളുകൾ ആശുപത്രിയിൽ എത്തും. കൂടാതെ പ്രതിദിന രോഗികളുടെ എണ്ണവും വർദ്ധിക്കുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചത്. ബ്രിട്ടീഷ് സർക്കാരിന് ഇത് സംബന്ധിച്ച മുന്നിറിയിപ്പ് നൽകിയതായി ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.
ചില ആളുകൾക്ക് കൊറോണ വാക്‌സിനുകൾ ഫലപ്രാപ്തി കാണിക്കുന്നില്ല. ഒമിക്രോൺ വകഭേദം കൂടൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ആളുകൾ ഉയർന്ന അപകടാവസ്ഥയിലാണ്. അതിനാൽ ഈ ആളുകൾക്ക് ആസ്ട്രസെനെക്ക നിർമ്മിച്ച ആന്റി-ബോഡി ചികിത്സ ഉപയോഗിക്കുന്നതിന് ഫ്രഞ്ച് ആരോഗ്യ വകുപ്പ് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു.















