മുംബൈ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ പതിനാറകാരി താണ്ടിയത് ആയിരക്കണക്കിന് കിലോമീറ്ററുകൾ.സ്വീഡൻ സ്വദേശിയായ പതിനാറുകാരിയാണ് സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പത്തൊൻപത്കാരനെ കാണാൻ മുംബൈയിലെത്തിയത്.തക്ക സമയത്ത് പോലീസ് ഇടപെട്ടതോടെ പെൺകുട്ടിയെ കുടുംബത്തെ ഏൽപ്പിക്കാനും നാട്ടിലേക്ക് തിരിച്ചയക്കാനും സാധിച്ചു.
സ്വീഡനിൽ നിന്ന് പെൺകുട്ടിയെ കാണാതായതായി ഇൻറർപോളിൽ നിന്ന് യെല്ലോ നോട്ടീസ് മുംബൈ പോലീസിന് ലഭിച്ചിരുന്നു. ഇതോടെ പോലീസ് അന്വേഷണം തുടങ്ങി.നഗരത്തിൽ നിന്ന് കുട്ടിയെ അന്വേഷിച്ച് കണ്ടെത്തി പോലീസ് സംഘം സ്വീഡനിലുള്ള കുടുംബത്തെ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ കുടുംബം സ്വീഡനിൽ നിന്ന് ഇന്ത്യയിലെത്തുകയും ചെയ്തു.
കഴിഞ്ഞ നവംബർ 27നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതിയുമായി സ്വീഡൻ പോലീസിനെ സമീപിച്ചത്. തുടർന്ന് പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സ്വീഡിഷ് പെൺകുട്ടി ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തും അന്വേഷണം വ്യാപിപ്പിച്ചത്.മുംബൈ സ്വദേശിയുമായി പെൺകുട്ടി കുറച്ചു നാളായി പരിചയത്തിലായിരുന്നു. സാങ്കേതികവിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ സുഹൃത്തായ യുവാവിനെ പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിനൊടുവിൽ പെൺകുട്ടി കഴിയുന്ന സ്ഥലം യുവാവ് വെളിപ്പെടുത്തി. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് മുംബൈയിലെ ദോംഗ്രിയിലുള്ള ചിൽഡ്രൻസ് ഹോമിലേയ്‌ക്ക് മാറ്റുകയായിരുന്നു
തുടർന്ന് മുംബൈ പോലീസ് സ്വീഡിഷ് എംബസിയ്‌ക്കും ഇൻറർപോളിനും ഇതു സംബന്ധിച്ച് വിവരം കൈമാറുകയും ചെയ്തു. കുട്ടിയെ മടക്കിക്കൊണ്ടു പോകാനായി വെള്ളിയാഴ്ച പെൺകുട്ടിയുടെ കുടുംബം സ്വീഡനിൽ നിന്ന് മുംബൈയിലെത്തി. നടപടികൾക്ക് ശേഷം കുട്ടിയെ കുടുംബത്തിന് കൈമാറിയെന്നും കുട്ടിയുമായി കുടുംബം തിരിച്ചു സ്വീഡനിലേയ്‌ക്ക് തന്നെ പോയെന്നും പോലീസ് വ്യക്തമാക്കി. ടൂറിസ്റ്റ് വിസയിലാണ് കുട്ടി ഇന്ത്യയിലെത്തിയത്.
Comments