ന്യൂഡൽഹി : രണ്ട് പതിറ്റാണ്ടിന് ശേഷം വിശ്വസുന്ദരി പട്ടം വീണ്ടും ഇന്ത്യയിലെത്തിച്ച ഹർനാസ് സന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വസുന്ദരി കിരീടം കരസ്ഥമാക്കിയതിൽ സന്തോഷിക്കുന്നുവെന്നും ഹർനാസിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
79 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിക്കൊണ്ട് ചണ്ഡീഗഡിൽ നിന്നുള്ള 21 കാരി ഹർനാസ് സന്ധു പട്ടം നേടിയത്. ഇത് മൂന്നാമത്തെ തവണയാണ് ഇന്ത്യയുടെ അഭിമാനം ലോകത്തിന്റെ നെറുകയിലെത്തിക്കുന്നത്. ഇന്ത്യക്കാരായ രണ്ട് പേർ മാത്രമായിരുന്നു ഹർനാസിന് മുമ്പ് വിശ്വസുന്ദരി പട്ടം നേടിയിട്ടുണ്ടായിരുന്നത്. 1194 ൽ സുസ്മിതാ സെന്നും 2000ൽ ലാറ ദത്തയും.
ഇസ്രായേലിലെ എയ്‌ലെറ്റിലാണ് 70-ാമത് വിശ്വസുന്ദരി മത്സരം നടന്നത്. 80 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഫൈനലിൽ പരാഗ്വയുടേയും ദക്ഷിണാഫ്രിക്കയുടേയും സുന്ദരികളെ പിന്തള്ളിയാണ് ഹർനാസിന്റെ കിരീടനേട്ടം.
2017ലാണ് ഹർനാസ് മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ഹർനാസ്. 2019ലെ മിസ് ഇന്ത്യ വിജയിയായ ഹർനാസ് രണ്ട് പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Comments